മരട്: നീക്കം ചെയ്യാൻ നൽകിയ കാലാവധി അവസാനിച്ചതിനെ തുടർന്ന് മരട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അപകടകരമായ രീതിയിൽ കിടന്നിരുന്ന കേബിളുകൾ നഗരസഭ മുറിച്ചു മാറ്റി. 12 അടിയിൽ താഴ്ന്നു കിടക്കുന്ന കേബിളുകൾ ഉയർത്തിക്കെട്ടുവാനും ഉപയോഗശൂന്യമായ കേബിളുകൾ കട്ട് ചെയ്യുവാനും ഫെബ്രുവരി മാസം മരട് നഗരസഭയിൽ ഇന്റർനെറ്റ് സേവന ദാതാക്കൾ, കേബിൾ ഓപ്പറേറ്റേഴ്സ്, കെ.എസ്.ഇ.ബി എന്നിവരെ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
ഇതിന് രണ്ടുമാസത്തെ കാലാവധിയും യോഗത്തിൽ നൽകിയിരുന്നു. കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകണമെന്ന് കാണിച്ച് ഏഷ്യാനെറ്റ് കേബിൾ ഓപ്പറേറ്റേഴ്സ് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസം കൂടി കാലാവധി നീട്ടി നൽകി. നീട്ടിനൽകിയ കാലാവധിയും ഈമാസം 15ന് അവസാനിച്ചതോടെയാണ് നീക്കം. നഗരസഭയുടെ മുൻപിൽ താഴ്ന്നു കിടന്നിരുന്ന കേബിളുകൾ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ടി.എസ്.ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മുറിച്ചു മാറ്റി.