ആലുവ: മംഗലപ്പുഴ പാലത്തിന് സമീപത്തെ കള്ളുഷാപ്പിൽ നിന്ന് 760 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ജീവനക്കാരായ രണ്ടുപേരെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. അഭിഷേക് സലീന്ദ്രൻ (26), വർഗീസ് (56) എന്നിവരാണിവർ. ഇവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. ഷാപ്പ് ലൈസൻസിയും നടത്തിപ്പുകാരും ഒളിവിലാണ്.
ഷാപ്പിനോട് ചേർന്നുള്ള ഹോട്ടലിനകത്തായിരുന്നു രഹസ്യഅറ. മുറിക്ക് വാതിൽ ഇല്ലാത്തതിനാൽ എക്‌സൈസ് സംഘം ഭിത്തി പൊളിച്ചാണ് അകത്ത് കടന്നത്. വർഷങ്ങളുടെ പഴക്കമുണ്ട് സ്പിരിറ്റ് ടാങ്കിന്. കേസ് ആലുവ എക്‌സൈസ് റേഞ്ചിന് കൈമാറി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എസ്.സദയകുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി.വിനോദ്, എസ്.മധുസൂദൻനായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.