കോലഞ്ചേരി:മഴുവന്നൂരിൽ റോഡുകൾ നന്നായപ്പോൾ നാട്ടുകാർ ആശ്വസിച്ചതാണ്. എന്നാൽ റോഡുകളിലെ പ്രശ്നം അവസാനിപ്പോഴേക്കും പാലങ്ങളിലെ കുഴപ്പങ്ങൾ തലപൊക്കി. അതോടെ ഭീതിയോടെ യാത്ര തുടരേണ്ട അവസ്ഥയിലാണ് പ്രദേശ വാസികൾ.
കനാൽപ്പാലങ്ങൾ ബലക്ഷയമാണ് മഴുവന്നൂരിലെ പ്രധാന പ്രശ്നം. ഇവ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സൗത്ത് മഴുവന്നൂരിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം, മഴുവന്നൂർ വില്ലെജ് ഓഫീസിനു സമീപത്തെ പാലം, കല്ലിടാക്കുഴി ജംഗ്ഷനിലെ പാലം, മഴുവന്നൂർ പെരുവുംമൂഴി റോഡിലെ കനാൽപ്പാലം എന്നിവയിലാണ് ബലക്ഷയമുണ്ടായത്. 1961ൽ സ്ഥലമെടുപ്പ് നടത്തി 1965ൽ നിർമിച്ച പാലങ്ങൾക്കിപ്പോൾ അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. അന്നത്തെ റോഡുകൾക്കുണ്ടായിരുന്ന വീതിയും വാഹനങ്ങൾ ഓടുന്ന കണക്കും മുൻനിർത്തിയാണ് പാലങ്ങൾ നിർമ്മിച്ചത്. എന്നാൽ ഭാരം കയറ്റിപ്പോകുമ്പോഴുള്ള വാഹനങ്ങളുടെ ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. പാലത്തിന്റെ ബലക്കുറവ് പരിഹരിക്കാതിരുന്നാൽ അപകട സാദ്ധ്യതയും മുന്നിലുണ്ട്.
പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം
മംഗലത്തുനടയിൽ നിന്ന് മഴുവന്നൂർ വഴി കോലഞ്ചേരിക്കു വരുന്ന റോഡിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പാലത്തിന്റെ സുരക്ഷാഭിത്തിയും കൈവരികളും അടിയിലെ ഭിത്തിയിലുള്ള വിള്ളലും വീതിക്കുറവുമുള്ളതാണ്. ഇവിടെ പാലത്തിനോടു ചേർന്നാണ് ഓട്ടോ സ്റ്റാൻഡുമുള്ളത്.
വില്ലെജ് ഓഫീസിനു സമീപത്തെ പാലം
മഴുവന്നൂർ കടയിരുപ്പ് റോഡ് തുടങ്ങുന്നിടത്താണ് പെരിയാർവാലി കനാൽപ്പാലം. ഇവിടെ വലിയ വാഹനങ്ങൾ തിരിഞ്ഞു പോകുമ്പോൾ പാലത്തിന്റെ കൈവരിയിൽ മുട്ടിയാണ് സുരക്ഷാഭിത്തി തകർന്നിട്ടുള്ളത്. ഈ പാലത്തിന്റെയും അടിയിൽ ഭിത്തിപൊട്ടിയിട്ടുണ്ട്. ടോറസ് ലോറികൾ ഉൾപ്പെടെ വലിയ ഭാരവണ്ടികൾ കൂടുതലായി പോകുന്ന റോഡാണിത്. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാറിംഗ് നടത്തിയെങ്കിലും പാലത്തിന്റെ ഭാഗം മാത്രം വീതികുറഞ്ഞ് സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. വലിയ വാഹനങ്ങൾ ഭാരം കയറ്റിപ്പോകുമ്പോൾ പാലത്തിന്റെ ബലക്ഷയം മനസിലാക്കാൻ സാധിക്കും.
കല്ലിടാക്കുഴി പടിയിലെ പാലം
കല്ലിടാക്കുഴി പടിയിലെ പാലമാണ് സുരക്ഷിതമല്ലാത്ത മറ്രൊന്ന്. പെരിയാർവാലി കനാലിനു കുറുകെയുള്ള എല്ലാ പാലങ്ങളുംതന്നെ കാലപ്പഴക്കം കൊണ്ട് നാശോന്മുഖമായെങ്കിലും കൂടുതൽ യാത്രക്കാരും വാഹനങ്ങളും നിരന്തരം പോകുന്ന റോഡിലുള്ള പാലങ്ങളാണ് ഉടൻ പുനർനിർമിക്കേണ്ടത്.
പെരുവംമുഴി റോഡിലെ കനാൽപ്പാലം
മഴുവന്നൂർ പള്ളിത്താഴത്തുനിന്ന് പെരുവംമുഴിക്കു പോകുന്ന റോഡിന്റെ തുടക്കത്തിൽ തന്നെയുള്ള കനാൽപ്പാലത്തിന്റെ അവസ്ഥയും പരിതാപകരമാണ്.