
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു, താൻ 30ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കുന്ന വിമാനടിക്കറ്റിന്റെ പകർപ്പും പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളും ഉൾപ്പെടുത്തി ഹൈക്കോടതിയിൽ ഉപഹർജി നൽകി. 30ന് രാവിലെ ഒമ്പതിന് നെടുമ്പാശേരി എയർപോർട്ടിലെത്തുന്ന എമിറേറ്റ്സ് ഫ്ളൈറ്റിന്റെ ബിസിനസ് ക്ളാസിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പകർപ്പാണ് ഹാജരാക്കിയത്. പരാതിക്കാരി തനിക്കയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളുമടക്കമുള്ള രേഖകളും മുദ്രവച്ച കവറിൽ നൽകി.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക്കറ്റിന്റെ പകർപ്പ് സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തനിക്കെതിരെ പൊലീസ് കോടതിയിൽ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുള്ളതിനാൽ നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്യുമെന്നും ഇതുതടയാൻ ഇടക്കാല മുൻകൂർ ജാമ്യം നൽകണമെന്നും ഉപഹർജിയിൽ പറയുന്നു. ഏപ്രിൽ 21ന് ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഗോവയിലേക്ക് പോയെന്നും ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാൻ ഏപ്രിൽ 24നു ദുബായിലെത്തിയെന്നും ഹർജിയിലുണ്ട്.
ഉപഹർജിയിലെ വാദങ്ങൾ
പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒരു സൂപ്പർഹിറ്റ് ചിത്രത്തിൽ അവസരം നൽകി.
തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണിത്.
ഏപ്രിൽ 14നു നടി തനിക്കൊപ്പം മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. നടി ഇവിടെ വച്ച് തനിക്കു വന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു.
ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി.
വിജയ് ബാബു പറന്നിറങ്ങുക
പൊലീസിന്റെ കൈകളിലേക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ദുബായിൽ നിന്ന് 30ന് തിരിച്ചെത്തുമെന്ന് വിജയ് ബാബു ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചതിന് പിന്നാലെ, വിമാനമിറങ്ങിയാലുടൻ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ സിറ്റി പൊലീസ് പൂർത്തിയാക്കി. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ കൊച്ചിയിൽ വിമാനമിറങ്ങിയാൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിജയ് ബാബുവിനെ തടഞ്ഞുവയ്ക്കും. ഇവരിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലാണെങ്കിലും വാറണ്ടുള്ളതിനാൽ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.