minister

തൃക്കാക്കര: കോഴിക്കോട് കൂളിമാട് പാലം തകർന്നതിലെ അന്വേഷണ റിപ്പോർട്ട് ലഭിക്കുംമുമ്പ് നിർമ്മാണം പുനരാരംഭിക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘത്തിനാണ് അന്വേഷണച്ചുമതല. സാങ്കേതികവശം ഉൾപ്പെടെ വിശദമായ അന്വേഷണം വേണം. റിപ്പോർട്ട് കിട്ടിയശേഷമേ പണി പുനരാരംഭിക്കൂ. തകർന്ന ബീം മാറ്റുന്നതും അതിനുശേഷം മതിയാകും. പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർക്ക് ഇക്കാര്യങ്ങളിൽ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയറുടെ പ്രാഥമികറിപ്പോർട്ട് കിട്ടിയിരുന്നു. അതുമാത്രം അംഗീകരിക്കാതെ അന്വേഷണം ആഭ്യന്തര വിജിലൻസ് സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. നിരവധി തെറ്റായ പ്രവണതകൾ ആറുമാസത്തിനിടെ വിജിലൻസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റോഡിന്റെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് ഈ അന്വേഷണസംഘം കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണെന്നും മന്ത്രി പറഞ്ഞു.