
പൂപ്പാറ: തണ്ടപ്പേരില്ലാത്ത അർഹരായ മുഴുവൻ കൈവശക്കാർക്കും ഭൂമി നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. . പൂപ്പാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക വിദ്യയുടെ പുതിയ സാദ്ധ്യതകൾക്കനുസരിച്ച് ഉയരുന്നതുമായ ഒരു റവന്യൂ സംവിധാനം കേരളത്തിന് അനിവാര്യമാണ്. അതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുധാര്യമായി മുന്നോട്ട് പോകാൻ അടിമുടി സ്മാർട്ടാകേണ്ടതുണ്ട്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ആധുനിക സൗകര്യങ്ങളോടെ അടിമുടി രൂപമാറ്റം വരുത്തി 'സ്മാർട്ട് ' ആക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയെ സംബന്ധിച്ച് സങ്കീർണ്ണമായ ഭൂമി പ്രശ്‌നങ്ങൾ നേരിടുന്ന ജില്ലാ എന്ന നിലയിൽ നിയമ നിർമ്മാണം ഉൾപ്പടെയുളള കാര്യങ്ങൾ പരിഗണിച്ച് അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുമെന്നും മന്ത്രി പറഞ്ഞു.
പൂപ്പാറ വില്ലേജ് ഓഫിസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ എം.എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് , എഡിഎം ഷൈജു പി ജേക്കബ് മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു.