കട്ടപ്പന : നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായ ടാങ്കിൽ കുടിവെള്ളം ശേഖരിച്ച പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ ശ്രീമഹി ,പഴകിയ ഭക്ഷണം കണ്ടെത്തിയ കുമളി റോഡിലുള്ള ഹോട്ടൽ ഓറഞ്ച് ,പള്ളിക്കവലയിലെ പോർഷ് ഗ്രിൽ എന്നീ സ്ഥാപനങ്ങൾക്ക് പിഴയീടാക്കി.ചൊവ്വാഴ്ച്ച രാവിലെ 6 മണി മുതൽ 9 മണി വരെയാണ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.ഹോട്ടൽ ശ്രീമഹി രാവിലെ പൂട്ടിച്ചിരുന്നുവെങ്കിലും കുടിവെള്ളടാങ്ക് വൃത്തിയാക്കിയ സാഹചര്യത്തിൽ ഉച്ചയ്ക്ക് ശേഷം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ടൗണിനുള്ളിലെ പത്തോളം ഭക്ഷണ ശാലകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.ഹൈക്കോടതി നിർദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ

സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു കട്ടപ്പനയിലും മിന്നൽ പരിശോധന.ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ ഒട്ടേറെ ഹോട്ടലുകൾക്ക് താക്കീത് നൽകിയിരുന്നു.ചില ഹോട്ടലുകൾ മതിയായ രേഖകൾ പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് അന്ത്യശാസനം നൽകി. പിഴയീടാക്കിയ ഹോട്ടലുകളിൽ നിന്ന് ഇനിയും പഴകിയ പദാർത്ഥങ്ങൾ പിടിച്ചെടുത്താൽ ലൈസൻസ് അടക്കം റദ്ദ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

• കാഞ്ചിയാറ്റിലും പരിശോധന

നഗരസഭയ്ക്ക് പുറമേ സമീപ പഞ്ചായത്തുകളിലും വ്യാപക പരിശോധനയാണ് തുടരുന്നത്.കാഞ്ചിയാർ ഗ്രാമപഞ്ചായത്തും, ആരോഗ്യ വിഭാഗവും നരിയംപാറ മുതൽ സ്വരാജ് വരെയുള്ള ഭക്ഷണ ശാലകളിൽ റെയ്ഡ് നടത്തി. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് യേശുദാസിമേരി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി എൻ ബിനോ എന്നിവരുടെ

നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.