തൊടുപുഴ: പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ മാത്രമല്ല,​ വെള്ളം കുടിക്കുമ്പോഴും കുളിക്കുമ്പോഴും ഇനി രണ്ടാമതൊന്ന് കൂടി ആലോചിക്കണം. ജില്ലയിലെ 70 ശതമാനം പൊതു ജലസ്രോതസുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിലും കൂടുതലാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നടത്തിയ ജല ഗുണനിലവാര പരിശോധനയിലാണ് ജലസ്രോതസുകളിലെ മലിനീകരണത്തിന്റെ തോത് വർദ്ധിക്കുന്നതായി കണ്ടെത്തിയത്. 1592 സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചതിൽ നിന്നാണ് 70 ശതമാനം ജലസ്രോതസുകളിലും കോളിഫോം ബാക്ടീയയുടെ സാന്നിധ്യം കണ്ടെത്തിയത്. പുഴകൾ, തോടുകൾ, കുളങ്ങൾ എന്നിവയിലാണ് പരിശോധന നടത്തിയത്. ഒരോ പഞ്ചായത്തിലെയും ഒരു വാർഡിലെ നാല് ജലസ്രോതസുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ജില്ലയിൽ 3444 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലാകെ 45 ശതമാനം സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. കണ്ടെത്തിയ സ്ഥലങ്ങളിൽ ഡ്രെയിനേജിൽ നിന്നടക്കം മാലിന്യങ്ങൾ ജല സ്രോതസുകളിലേക്ക് തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ആരോഗ്യവകുപ്പ്, ജല വിഭവ വകുപ്പ്, കില, കുടുംബശ്രീമിഷൻ, ക്ലീൻ കേരള കമ്പനി, തൊഴിലുറപ്പ് പദ്ധതി, വിനോദസഞ്ചാര വകുപ്പ് എന്നിവരുടെ സഹകരണത്തിലാണ് നിരീക്ഷണം നടത്തിയത്. വിവര ശേഖരണം പൂർത്തിയാകുന്നതോടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓരോ ജലസ്രോതസുകളിലെയും മലിനീകരിക്കപ്പെട്ട ഇടങ്ങൾ, മലിനീകരണത്തിന് കാരണമായ ഉറവിടങ്ങൾ എന്നിവ കണ്ടെത്തി ജി.ഐ.എസ് സോഫ്‌റ്റ്‌വെയറിൽ രേഖപ്പെടുത്തി ലിസ്റ്റ് ചെയ്യും. ജല ഗുണനിലവാര പരിശോധനയിലൂടെ ജല സ്രോതസുകളുടെ ശുചിത്വ അവസ്ഥ നിർണയം നടത്തി കർമ്മ പദ്ധതികൾ രൂപീകരിക്കും. ഗാർഹിക, സ്ഥാപന, പൊതു ഇടങ്ങളിലടക്കം ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന പദ്ധതികൾ നടപ്പിലാക്കി സമ്പൂർണ്ണ ജല സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇത്തരമൊരു പരിപാടിയുടെ ലക്ഷ്യം. ജലസ്രോതസുകളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങളിൽ തന്നെ പൗരബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളും ആവിഷ്‌കരിക്കും.

കോളിഫോം ബാക്ടീരിയ

കുളിക്കാനുള്ള വെള്ളത്തിൽ 100 മില്ലി ഗ്രാമിൽ 500 വരെ കോളിഫോം ബാക്ടീരിയകളാണ് അനുവദനീയമായ അളവ്. ജില്ലയിൽ പല ജലാശയങ്ങളിലും ഇതിന്റെ അളവ് അയ്യായിരത്തിൽ കൂടുതലാണ്. മനുഷ്യവിസർജ്യം ഉൾപ്പെടെ കലരുമ്പോഴാണ് കോളിഫോം ബാക്ടീരിയയുടെ അളവ് വർദ്ധിക്കുന്നത്. ഇത് പരിധിയിൽ കവിഞ്ഞാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.