കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ അന്വേഷണം
തൊടുപുഴ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് എഴും,13 വയസുള്ള പെൺകുട്ടികളെയും, അവരുടെ മുത്തച്ഛനെയും വഴിയിൽ ഇറക്കി വിട്ടതായി പരാതി. 23ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ച കെ.ചപ്പാത്ത് തേക്കാനത്ത് വീട്ടിൽ വാസുദേവൻ നായർക്കും കൊച്ചുമക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. വാസുദേവൻ നായർ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നുയ കാഞ്ഞാറിലെത്തിയപ്പോൾ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു.വാഹനം നിർത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു.തുടർന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു. തുടർന്ന് കുട്ടിക്ക് അസ്വസ്ഥത വർദ്ധിച്ചതിനെ തുടർന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി ഉടൻ തന്നെ വാഹനം ഓടിച്ചുപോയി. 20 മിനിട്ടിലേറെ വഴിയിൽ കാത്തു നിന്ന ശേഷമാണ് ഇവർക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാർക്കെതിരെ മാതൃക നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡി.ടി.ഒയ്ക്ക് പരാതി നൽകി.
മുത്തച്ഛനെയും പേരക്കുട്ടികളെയും വഴിയിലിറക്കി വിട്ടെന്ന പരാതിയിൽ കർശന അന്വേഷണത്തിനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓഫ് വിജിലൻസിന് പരാതി കൈമാറിയതായി തൊടുപുഴ ഡി.ടി.ഒ എ.അജിത് പറഞ്ഞു. കൂടാതെ അന്ന് സർവീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് അനൗദ്യോഗിക വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.