നെടുങ്കണ്ടം: കല്ലാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ പൂർണമായി തുറന്ന് ഡാമിലെ ചെളിയും മണ്ണും ഷട്ടറുകളിലുടെ നീക്കുന്ന ജോലി ആരംഭിച്ചു. 1, 2, 4 നമ്പർ ഷട്ടറുകളാണ് ഇന്നലെ തുറന്നത്. ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാനാണ് ഷട്ടറുകൾ പൂർണമായും തുറന്നിട്ടത്. സംഭരണശേഷിയുടെ 50 ശതമാനത്തിലധികം മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നത് നീക്കം ചെയ്യുന്ന ജോലിയാണ് പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ഡാമിന്റെ ഒന്നാം നമ്പർ ഷട്ടർ തുറന്ന് മണ്ണ് പുറത്തേക്ക് ഒഴുകിയെങ്കിലും പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സംഭരണശേഷി ഉയർത്തുന്ന ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ കളക്ടർ സമയ പരിധി 30 വരെ നീട്ടി നൽകിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി കെ.എസ്.ഇ.ബിയും ഡാം സേഫ്‌റ്റി വിഭാഗവും നടത്തുന്ന പരീക്ഷണമാണ് കല്ലാറിൽ നടക്കുന്നത്. വാഴത്തോപ്പ് ഡാം സേഫ്‌റ്റി സബ്ഡിവിഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.