kannur

കണ്ണൂർ:കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ആവർത്തനത്തിലെ പിശക് വൈസ് ചാൻസലർ നേരിട്ട് അന്വേഷിക്കും. ഇതുസംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയ രണ്ടംഗസമിതിയുടെ റിപ്പോർട്ട് ഇന്നലെ ചർച്ച ചെയ്ത സിൻഡിക്കേറ്റാണ് വി.സിയോട് നേരിട്ട് അന്വേഷിക്കാൻ നിർദ്ദേശിച്ചത്.വി.സിയുടെ അന്വേഷണ റിപ്പോർട്ട് ഈ മാസം 21ന് ചേരുന്നപ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ സമർപ്പിക്കാനും ധാരണയായി.
സർവകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ തീരുമാനം നടപ്പിലാക്കും.സർവകലാശാല നിർദേശിക്കുന്ന സൗകര്യങ്ങളുള്ള യു.ജി. കോളേജുകളിൽ രണ്ട് ഗവേഷണ ഗൈഡുമാർ ഉണ്ടെങ്കിൽ അവിടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി നൽകും.
സ്‌കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനിൽ ബി.പി.എഡ്, എം.പി.എഡ് പ്രോഗ്രാമുകൾക്കുള്ള എൻ.സി.ടി.ഇ. അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയോഗിച്ച രണ്ടംഗ സമിതി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് കോഴ്സുകളും എം.പി.എഡും പുനരാരംഭിക്കുന്നതിനുള്ള സാദ്ധ്യതകൾ സമിതി പരിശോധിക്കും.

അടുത്ത അദ്ധ്യയന വർഷത്തിൽ പുതിയ കോഴ്സുകൾക്കും സീറ്റുകളുടെ വർദ്ധനവിനും വേണ്ടിയുള്ള 29 കോളേജുകളിലെ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.മുസ്ലീം സർവീസ് സൊസൈറ്റിയുടെ കീഴിൽ വയനാട് തരുവണയിൽ കോളേജിനും ചക്കരക്കല്ലിൽ മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജിനും സിൻഡിക്കേറ്റ് അംഗീകാരം നൽകി.

ബാർ കൗൺസിലിന്റെ അംഗീകാരം തേടി
മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽ.എൽ.ബി പ്രോഗ്രാം അംഗീകാരത്തിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. സെന്റ് പയസ് കേളേജ്, മാടായി കോളേജ്, പയ്യന്നൂർ കോളേജ് കണ്ണൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിലെ ഒമ്പത് അദ്ധ്യാപകരുടെ പ്രൊമോഷൻ അംഗീകരിച്ചു. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിൽ കന്നട ഉപഭാഷയായി അനുവദിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.