കണ്ണൂർ: കണ്ണൂർ - കൂത്തുപറമ്പ് സംസ്ഥാന പാതയിലെ പെരളശേരി കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ട് മണിയോടെ പെരളശേരി കോട്ടം കടലാസ് കമ്പനിയിലെ വളവിലാണ് അപകടമുണ്ടായത്. കൂത്തുപറമ്പിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പാലക്കാടൻ ലിമിറ്റഡ് സ്റ്റോപ്പ് ബസും എതിരെ വന്ന കർണാടക രജിസ്‌ട്രേഷൻ ചരക്കു ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസ് യാത്രക്കാരായ നിഖിൽ, നിഷ, ജിഷ, സനുഷ, രസിത, രേഷ്മ, അശോകൻ, സിദ്ദു, ജലി, പ്രീത, സനിൽ, ഷിമ്മി, സുജിഷ, മഹാദേവ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെയും ബസിന്റെയും ഡ്രൈവർമാരുടെ ഭാഗത്താണ് ഇടിയേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ചക്കരക്കൽ പൊലീസും കൂത്തുപറമ്പിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം കണ്ണൂർ -കൂത്തുപറമ്പ് സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിനു ശേഷമാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
പരിക്കേറ്റ യാത്രക്കാരിൽ ഭൂരിഭാഗവും ഇന്നലെ വൈകുന്നേരം തന്നെ ആശുപത്രി വിട്ടു.
വാഹനങ്ങളുടെ അമിതവേഗതയും കൊടുംവളവുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ പെയ്ത മഴയും കാരണമായതായി പ്രദേശവാസികളും പറഞ്ഞു. പ്രദേശത്തെ അപകടമേഖലയാണിത്.