
കണ്ണൂർ : പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കാൻ കൂടുതൽപേർ തയ്യാറായതോടെ ജില്ലയിൽ ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യുന്നതിനുള്ള 91 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകൾ സജ്ജമായി. ചാർജിംഗ് പോയിന്റുകളുടെയും കണ്ണൂർ 33 കെ വി സബ്‌സ്‌റ്റേഷനിലെ ചാർജിംഗ് സ്‌റ്റേഷനും ഇന്ന് പ്രവർത്തനം തുടങ്ങും. രാവിലെ ഒമ്പതിന് മയ്യിൽ ടൗണിൽ ചാർജിംഗ് ശൃംഖല വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.ഓട്ടോകൾക്കും സ്കൂട്ടറുകൾക്കുമുള്ള 20 ചാർജിംഗ് സെന്ററുകളാണ് മണ്ഡലത്തിൽ സ്ഥാപിച്ചത്. വൈദ്യുത തൂണുകൾ ഉപയോഗിച്ച് ആവശ്യമായ പാർക്കിംഗ് സൗകര്യമുള്ള സ്ഥലങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് കിയോസ്കുകളാണ് സ്ഥാപിച്ചത്.
നാലുചക്ര വാഹനങ്ങൾക്കുള്ള രണ്ട് ചാർജിംഗ് സ്‌റ്റേഷനുകളും പൂർത്തിയായി. ഇതിൽ ചൊവ്വ സ്‌റ്റേഷനിൽ നേരത്തെ ചാർജിംഗ് തുടങ്ങിയിരുന്നു. നാലുചക്ര വാഹനങ്ങൾക്കുള്ള 56 ചാർജിംഗ് സ്‌റ്റേഷനാണ് ജില്ലയിൽ സ്ഥാപിക്കുന്നത്.
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷന് 202 കിലോ വാട്ട് ശേഷി
കണ്ണൂർ ടൗണിലെ ഫാസ്‌റ്റ് ചാർജിംഗ് സ്‌റ്റേഷൻ 202 കിലോ വാട്ട് സ്ഥാപിത ശേഷിയുള്ളതാണ്. ഒരേസമയം ആറ് കാർ ചാർജ് ചെ യ്യാം. സ്വയം ചാർജ് ചെയ്യാവുന്ന രീതിയിലാണ് സ്‌റ്റേഷൻ സജ്ജീകരിച്ചത്. 142, 20 കിലോവാട്ട് ശേഷിയുള്ള നാല് ഫില്ലിംഗ് യൂണിറ്റുകൾ. പൂർണമായി ചാർജ് ചെയ്യുന്നതിന് 60 മുതൽ 90 മിനിറ്റ് സമയം വേണം. ഭാഗികമായോ നിശ്‌ചിത തുകയ്‌ക്കോ ചാർജ് ചെയ്യാം.
എങ്ങനെ ചാർജ് ചെയ്യാം
ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ‘ചാർജ് മോഡ്' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌താണ് ചാർജ് ചെയ്യേണ്ടത്. ആപ്ലിക്കേഷനിൽ നിരവധി പ്ലാനുകൾ ഒരുക്കിയിട്ടുണ്ട്. ഇത് സെലക്ട് ചെയ്‌ത് സെന്ററിലെ സ്‌കാനറിൽ സ്‌കാൻ ചെയ്താൽ ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യാം. ഒരുമാസത്തേക്ക് 400 രൂപവരെയുള്ള പ്ലാനുകളുണ്ട്.
കണ്ണൂർ ഇ - വാഹന സൗഹൃദ മണ്ഡലം
ഇനിമുതൽ കണ്ണൂർ മണ്ഡലത്തിലെവിടെയും വൈദ്യുതി വാഹനങ്ങൾക്ക് ചാർജ് തീർന്നെന്ന ഭയം കൂടാതെ യാത്ര ചെയ്യാം.തെക്കി ബസാർ, കെ.എസ്.ആർ.ടി.സി, പഴയ ബസ്‌സ്റ്റാൻഡ്, സ്റ്റേഡിയം, രാജേന്ദ്ര പാർക്ക്, പ്രഭാത് ജങ്‌ഷൻ, എസ് .എൻ പാർക്ക്, വലിയന്നൂർ, മതുക്കോത്ത്, ഏച്ചൂർ, കുടുക്കിമൊട്ട, മുണ്ടേരിമൊട്ട, ജില്ലാ ആശുപത്രി, മേലെ ചൊവ്വ, തോട്ടട ബസ്‌സ്റ്റോപ്പ്, താഴെചൊവ്വ, വാരം, തയ്യിൽ, സിറ്റി, ചാല അമ്പലം എന്നിവിടങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകളുള്ളത്.