collector
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സംസാരിക്കുന്നു.

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാളിതുവരെ 285 കോടി രൂപ വിതണം ചെയ്തു കഴിഞ്ഞുവെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക സഹായം, സൗജന്യ റേഷൻ തുടങ്ങി 171 കോടി രൂപ, ചികിത്സാ ധനസഹായം 16.83 കോടി, പെൻഷൻ 81.42 കോടി, ആശ്വാസ കിരണം പദ്ധതി 4.5 കോടി, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ 4.44 കോടി, വായ്പ എഴുതി തള്ളിയത് 6.82 കോടി എന്നിങ്ങനെയാണ് വിവിധ ഇനങ്ങളിൽ സാമ്പത്തിക സാഹയവും മറ്റ് ആനുകൂല്യങ്ങളും നൽകിയതെന്നും കളക്ടർ പറഞ്ഞു.

കൊവിഡ് രോഗികൾ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രൂപപ്പെടുത്തിയ മാതൃകയിൽ മാറ്റം വരുത്തി എൻഡോസൾഫാൻ നഷ്ടപരിഹാരം വിതരണം സുഗമമാക്കാൻ ഉപയോഗിക്കുമെന്നും ജൂൺ രണ്ടാമത്തെ ആഴ്ചയോടുകൂടി വിതരണം ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. ഓൺലൈൻ പോർട്ടൽ ഏതാനും ദിവസങ്ങളോടെ യാഥാർത്ഥ്യമാകും. അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യും. ഇതോടെ എൻഡോസൾഫാൻ നഷ്ടപരിഹാരത്തിന് അർഹരായവർ കളക്ടറേറ്റിലെത്തേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. നേരിട്ടോ അടുത്തുള്ള അക്ഷയ സെന്ററിലോ വില്ലേജ് ഓഫീസ് മുഖാന്തിരമോ ഈ പോർട്ടലിൽ അപേക്ഷിച്ചാൽ മതിയാകും. ധനസഹായത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനനും പങ്കെടുത്തു.

ലിസ്റ്റിൽ 6727പേർ
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 6727 പേരാണ് ജില്ലയിലുള്ളത്. ഇവരിൽ 3014 പേർക്കായി 1,19,34,00,000 രൂപ വിതരണം ചെയ്തുകഴിഞ്ഞു. നിലവിൽ 3642 പേർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഇതിൽ 733 പേർ നഷ്ടപരിഹാരം ലഭിക്കാൻ അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ലിസ്റ്റിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളക്ടർ പറഞ്ഞു.