കാഞ്ഞങ്ങാട്: ചുട്ടുപൊള്ളേണ്ട മേയ് മാസത്തിൽ കാലവർഷത്തെ തോൽപ്പിക്കുന്ന മഴയാണ്. ദുരന്തങ്ങൾ പതിയിരിക്കുമ്പോൾ ജാ​ഗ്രത വേണമെന്ന് സൂചിപ്പിക്കുകയാണ് കണക്കുകൾ. ഒരു വർഷത്തിനിടെ ജില്ലയിൽ 44 പേർ മുങ്ങി മരിച്ചെന്നാണ് അ​ഗ്നിശമനസേന നൽകുന്ന കണക്കുകൾ. ഏറ്റവും ഒടുവിൽ ചെർക്കാപ്പാറയിലെ ദിൽജിത്ത്, ഇന്ദു ഗോപൻ എന്നീ വിദ്യാർത്ഥികളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു.

അശ്രദ്ധയും ജാ​ഗ്രതക്കുറവുമാണ് പലദുരന്തങ്ങൾക്കും ഇടയാക്കുന്നത്. ആവശ്യമെങ്കിൽ വായനശാലകളിലൊക്കെ ബോധവത്ക്കരണ ക്ലാസ് നൽകാൻ തങ്ങൾ ഒരുക്കമാണെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് 2021-ൽ മുങ്ങി മരിച്ചത് 1102 പേരായിരുന്നു. ഏറ്റവും കൂടുതലാളുകൾ മുങ്ങി മരിച്ചത് കൊല്ലം ജില്ലയിലായിരുന്നു.153 പേർ കൊല്ലത്ത് മുങ്ങി മരിച്ചു. വെള്ളത്തിൽ വീഴുന്നവരെ നാലു മിനുറ്റിനുള്ളിൽ രക്ഷപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ മരണം ഉറപ്പ്.

പുഴ, കുളം, പാറക്കെട്ട് തുടങ്ങിയിടങ്ങളിലാണ് മുങ്ങി മരണം കൂടുതൽ സംഭവിക്കുന്നത്. നീന്തൽ പരിശീലനമില്ലാത്തത് പ്രശ്‌നമാവുന്നു.

കരുതൽ വേണം

നീന്തുമ്പോൾ സാഹസം ഒഴിവാക്കുക

നീന്തൽ അറിയാത്ത പക്ഷം പുഴയിലോ കായലിലോ കടലിലോ ഇറങ്ങാതിരിക്കുക

ലൈഫ് ജാക്കറ്റ് ധരിക്കാതെ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക

ലഹരി ഉപയോഗിച്ച് ജലാശയങ്ങളിൽ ഇറങ്ങരുത്

പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്

രക്ഷാ പ്രവർത്തനം

മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തല ചെരിച്ചു കിടത്തി വയർ ഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പരമാവധി പുറത്ത് കളയുക, ഉടൻ കൃത്രിമ ശ്വാസം നൽകുക, ശ്വാസം നിലച്ച ശേഷം മൂന്നു മിനുറ്റോളം ഹൃദയം പ്രവർത്തിക്കും, ഏഴ് മിനുറ്റിന് ശേഷമേ മസ്തിഷ്ക മരണം സംഭവിക്കൂ. അഞ്ച് മിനുറ്റിനുള്ളിൽ ആളെ കണ്ടെത്തിയാൽ കൃത്രിമശ്വാസം വഴി രക്ഷപ്പെടുത്താം.