photo
മാടായി ക്രസന്റ് ബി.എഡ് കോളേജിൽ വിദ്യാർത്ഥിനികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം

പഴയങ്ങാടി: മാടായി പാറയിലെ ക്രസന്റ് കോളേജിൽ അവസാന വർഷ ബി.എഡ് വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. സർട്ടിഫിക്കറ്റുകൾ നൽകാതെ അധികൃതർ തടഞ്ഞുവച്ചുവെന്നാരോപിച്ചാണ് ഇന്നലെ രാവിലെ മുതൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. സർട്ടിഫിക്കറ്റ് ഇന്ന് വിതരണം ചെയ്യാമെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ സമരം അവസാനിപ്പിച്ചു.

ഫീസ് സംബന്ധമായ തർക്കമാണ് നൂറോളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കുവാൻ കാരണമായി പറയുന്നത്. കോളേജിൽ ചേരുന്ന സമയത്ത് രണ്ട് വർഷത്തെ ഫീസായി 70,000 രൂപയാണ് കോളേജ് അധികൃതർ പറഞ്ഞത്. എന്നാൽ, 74,000 രൂപ അടച്ചിട്ടും വീണ്ടും ആറായിരം രൂപ കൂടി കോളേജ് ആവശ്യപ്പെടുകയാണെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം. ആദ്യ ഗഡുവായി 45,000 രൂപയും കൊവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ നടന്നതിനാൽ യൂണിവേഴ്സിറ്റിയുടെ നിർദ്ദേശ പ്രകാരം രണ്ടാം ഗഡുവായി 29,000 രൂപയും അടച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും യൂണിവേഴ്സിറ്റിക്ക് പരാതി നൽകാൻ പൊലീസ് നിർദ്ദേശിക്കുകയായിരുന്നു. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും വിദ്യാർത്ഥികൾ പരാതി നല്കിയിരുന്നു.

പ്രവേശന സമയത്ത് വാങ്ങിയ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ബി.എഡ് സർട്ടിഫിക്കറ്റ്, ടിസി എന്നിവ തടഞ്ഞുവച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു.

എന്നാൽ, വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് കോളേജ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോളേജ് അധികൃതരുടെ വാദം. ആദ്യ ഗഡുവായ 45,000 രൂപയും രണ്ടാം ഗഡുവായ 35,000 രൂപയുമാണ് ആവശ്യപ്പെട്ടത്. 29000 രൂപ അടച്ചവർ ബാക്കി വരുന്ന 6,000 രൂപ കൂടി അടക്കണമെന്നാണ് നിർദ്ദേശം. സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അമ്പതിലധികം വിദ്യാർത്ഥിനികളാണ് സമരം ചെയ്യുന്നത്. പഴയങ്ങാടി പൊലീസ് സംഭവ സ്ഥലത്തെത്തി.