കുറ്റ്യാടി: റോഡിലെ കുഴികൾ വില്ലനാകുന്നു. വൈദ്യുതപോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴി, റോഡിന് ഇരുവശവും ജലവിതരണ കുഴലിട്ടതിനെ തുടർന്നുണ്ടായ കുഴി തുടങ്ങിയവയാണ് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത്. നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കട്ടിൽ, അമ്പലക്കുളങ്ങര, നരിപ്പറ്റ റോഡ്, കുളങ്ങരത്ത് എന്നിവിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. അപകടം വരുത്തിയിട്ടും റോഡ് ടാറിംഗ് ചെയ്യാത്തത് ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. റോഡിലൂടെ ദിവനേന നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപെടുന്നത് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബൈക്ക് കാറിലിടിച്ച് തീക്കുനി ഒരാൾ മരിച്ചതുൾപ്പെടെ നിരവധി ജീവനകളാണ് പാതയിൽ പൊലിഞ്ഞത്. വ്യത്യസ്ത വാഹന അപകടങ്ങളിൽ നരിപ്പ റോഡിൽ രണ്ടു പേരുടെ ജീവനെടുത്തിട്ടും അപകടം കുറയ്ക്കാൻ നടപടികളൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. മഴവെള്ളം നിറഞ്ഞാൽ കാൽനട യാത്രക്കാരും അപകടത്തിൽ പെടുന്നതും പതിവാണ്. നരിപ്പറ്റ റോഡിൽ പാതയോരത്തു നിന്നും മുറിച്ചതണൽ മരം സമീപത്തു തന്നെ കൂട്ടിയിട്ടത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായിട്ടുണ്ട്.
കാറും ബസ്സും കൂട്ടിയിടിച്ച സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും പാതയിൽ വേഗനിയന്ത്രണ സംവിധാനങ്ങളൊരുക്കിയിട്ടില്ല. പാതയിലെ അപകടം കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, അമ്പലക്കുളങ്ങര ടൗൺ കേന്ദ്രീകരിച്ച് സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സംവിധാനം ഉണ്ടാക്കണമെന്നുമുള്ള ആവശ്യങ്ങളും നടപ്പിലായിട്ടില്ല.