വിവിധ വകുപ്പുകളുടെ സജ്ജീകരണങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു
കോഴിക്കോട് : മഴക്കാലത്തെ നേരിടാൻ ജില്ലയൊരുങ്ങി. കോഴിക്കോട് താലൂക്കിൽ മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള വകുപ്പുകളുടെ സജ്ജീകരണങ്ങൾ വിലയിരുത്താൻ സബ് കളക്ടർ വി. ചെൽസാസിനിയുടെ അദ്ധ്യക്ഷതയിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം ടീമിന്റെ യോഗം ചേർന്നു. അടിയന്തരഘട്ടങ്ങളിൽ വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ തയ്യാറാക്കി അവ ഉറപ്പുവരുത്താനും അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന ഫ്‌ളഡ് കിറ്റ് ഒരുക്കാനും സബ് കളക്ടർ നിർദേശം നൽകി. മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ പാലിക്കാനും ക്യാമ്പുകൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെയും ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്തണം. സേവനങ്ങളെയും ഉദ്യോഗസ്ഥരെയും കോർത്തിണക്കി പ്രവർത്തന സജ്ജമായിരിക്കണമെന്നും സബ് കളക്ടർ ടീമിന് നിർദേശം നൽകി.
മഴയെ തുടർന്ന് പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളായ ഗോതീശ്വരം , ചൊട്ടുവയൽ , ശാന്തിനഗർ കോളനി , ആവിയിൽ തോട് എന്നിവിടങ്ങളിൽ അടിയന്തര ഷെൽട്ടർ നിർമ്മിക്കുമെന്നും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള അപകടസാദ്ധ്യതാ പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘം സന്ദർശിച്ചതായും ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വിവരം സമർപ്പിച്ചതായും തഹസിൽദാർ പ്രേംലാൽ യോഗത്തിൽ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ജെ.സി.ബി, ക്രെയിൻ തുടങ്ങിയവയുടെ റേറ്റ് കോൺട്രാക്ട് തയ്യാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി ജില്ലയിൽ 30 പേരടങ്ങുന്ന സംഘം രൂപീകരിച്ചതായും ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. മരുന്നുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ടീം എന്നിവ സജ്ജമാണ്. ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ, ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.