കറുകച്ചാൽ : പനയമ്പാല സെന്റ് സെബാസ്റ്റ്യൻ പള്ളിയ്ക്ക് സമീപത്തെ സംരക്ഷണഭിത്തി തകർന്ന് വാഹനങ്ങൾ പള്ളിമുറ്റത്തേക്ക് മറിയുന്നത് തുടർക്കഥയാകുന്നു. മതിൽ വീണ്ടും കെട്ടിപ്പൊക്കിയാലും ദിവസങ്ങൾക്കുള്ളിൽ പിന്നെയും അപകടം നടക്കുകയാണ്. കോട്ടയം,കോഴഞ്ചേരി റോഡിന്റെ ഭാഗമായ കറുകച്ചാൽ, നെടുങ്ങാടപ്പള്ളി റോഡിൽ പനയമ്പാലയിലെ എസ്.ആകൃതിയിലുള്ള വളവിനോട് ചേർന്നാണ് പള്ളിവക സ്ഥലം. ഇവിടെ പാരിഷ്ഹൗസിന്റെ മുറ്റത്തേക്കാണ് വാഹനങ്ങൾ ഇടിച്ചു മറിയുന്നത്. കൊടുംവളവായതിനാൽ ഇരുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് തെന്നി മതിലിടിച്ച് തകർത്ത ശേഷം മുറ്റത്തേക്കാണ് മറിയുന്നത്. 50 അടി നീളവും 12 അടി ഉയരവുമുള്ള റോഡിന്റെ സംരക്ഷണഭിത്തി പള്ളിയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഭീഷണിയാണെന്ന് കാണിച്ച് പള്ളി അധികൃതർ പൊതുമരാമത്തുവകുപ്പിനും ജനപ്രതിനിധികൾക്കും പരാതി നൽകി. ക്രാഷ്ബാരിയറുകളും സ്ഥാപിച്ചിട്ടില്ല. വളവ് നിവർത്തി, ഇരുവശങ്ങളിലും വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കണമെന്നാണ് ആവശ്യം.