ചങ്ങനാശേരി : നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശത്തായി അപകടക്കെണിയൊരുക്കി കുഴി വീണ്ടും രൂപപ്പെട്ടു. നാളുകൾക്ക് മുൻപ് കുഴി മണ്ണിട്ടു മൂടി ടാർ ചെയത് സഞ്ചാരയോഗ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിലാണ് കുഴി വീണ്ടും രൂപപ്പെട്ടത്. റോഡിന്റെ അറ്റകുറ്റപ്പണികൾ പേരിന് മാത്രമായി ഒതുങ്ങുകയാണ്. ദിനംപ്രതി നിരവധിയാളുകൾ എത്തുന്ന സ്ഥലമാണിത്. വാട്ടർഅതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നത് ഇതുവഴിയാണ്. പമ്പിംഗ് പവർ കൂടുമ്പോൾ പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് പതിവായതോടെ ഗർത്തം രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇരുവശങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഇറങ്ങിപ്പോകുന്ന പ്രധാന കവാടത്തിനു മുൻപിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കിടയാക്കുകയാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും നിത്യസംഭവമാണ്.

ഗതാഗതക്കുരുക്കും തുടർക്കഥ

കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കുന്നതിനായി മറുവശത്ത് കൂടെ കടന്ന് പോകുന്നത് കുരുക്കിന് ഇടയാക്കും. രാത്രി കാലങ്ങളിൽ കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴി അടച്ച് റോഡ് കൃത്യമായി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.