a

കോട്ടയം: പാലാ പൂവരണിയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

പാലാ മീനച്ചിൽ കുളിർപ്ലാക്കൽ ജോയിസി (35) നെയാണ് ബുധനാഴ്ച്ച അർദ്ധരാത്രിയോടെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ് ബി.നായരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സ്‌ട്രൈക്കിങ്ങ് ഫോഴ്‌സും കമ്മിഷണർ സ്‌ക്വാഡ് അംഗം ഉള്ളപ്പെട്ട പാലാ റേഞ്ച് ടീമും ചേർന്ന് പിടികൂടിയത്. പാലാ പൂവരണിയിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വില്പന നടക്കുന്നതായി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ വീട്ടിൽ വില്പനയ്ക്കുള്ള കഞ്ചാവ് വൻ തോതിൽ എത്തിയതായി വിവരം ലഭിച്ചത്.

തുടർന്ന് എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പാലാ , കിടങ്ങൂർ , മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ് ബി.നായർ, പാലാ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫിസർമാരായ എ.പി ബാലചന്ദ്രൻ , ബി.ആനന്ദ് രാജ്, സന്തോഷ് മൈക്കിൾ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുമോദ് പി.എസ്, അരുൾ ലാൽ, ഹരികൃഷ്ണൻ, പ്രവീൺ പി.നായർ , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ പാർവതി രാജേന്ദ്രൻ , ഡ്രൈവർമാരായ സി കെ അനസ്, പി.ജി സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.