കോട്ടയം : വികസന പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാവികസന സമിതി യോഗത്തിലാണ് ജനപ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കാലവർഷത്തിനു മുമ്പായി പൂർത്തിയാക്കണമെന്നു യോഗം നിർദ്ദേശം നൽകി. കരാറുകാരുമായുള്ള ഉടമ്പടിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വകുപ്പു മേധാവികൾ ഉറപ്പാക്കണം. പദ്ധതികൾ യഥാസമയം പൂർത്തീകരിക്കപ്പെട്ടതായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നതായും ഉറപ്പുവരുത്താത്ത ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്ന് കളക്ടർ പറഞ്ഞു. കാഞ്ഞിരപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പൊതുമരാമത്ത്, ജലഅതോറി വകുപ്പുദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേരും.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം വേഗത്തിലാക്കാനും നഗരത്തിലുൾപ്പെടെയുള്ള റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും കാലവർഷത്തിനുമുമ്പ് നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.

ചങ്ങനാശേരി ബൈപ്പാസിൽ ഫ്ലൈഓവർ നിർമ്മാണം, ഓട ശുചീകരണം, കുറിച്ചി ടെക്‌നിക്കൽ ഹൈസ്‌കൂൾ കെട്ടിടം നിർമ്മാണം എന്നിവ അടിയന്തരമായി ആരംഭിക്കണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ചങ്ങനാശേരി ബോട്ട് ജെട്ടിയിൽനിന്ന് മുടങ്ങിക്കിടക്കുന്ന രണ്ട് ബോട്ടുകളുടെ സർവീസ് പുനഃരാരംഭിക്കുന്നതിന് നടപടിയെടുക്കണമെന്നും എം.എൽ.എ പറഞ്ഞു.
റോഡുകളിലെ സീബ്രാ ലൈനുകൾ മാഞ്ഞു കിടക്കുന്ന അവസ്ഥ മാറ്റണമെന്നും ഏറ്റുമാനൂർ പട്ടിത്താനത്തെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യമുയർന്നു.