
കാസർകോട്: ജീവിതം കരുപ്പിടിപ്പിക്കാനാണ് അവർ കോഴിവളർത്താൻ തുടങ്ങിയത്.അധികൃതരുടെ ഭാഗത്തുനിന്ന് കോഴികളും കൂടും ലഭിച്ചതോടെ ഏറെ സന്തോഷമായി. തീറ്റയും വെള്ളവും കൊടുത്ത് കോഴികളെ നന്നായി സംരക്ഷിച്ചു. കോഴികൾ ഒരുമിച്ച് മുട്ടയിട്ടുതുടങ്ങിയപ്പോഴാണ് അപ്രതീക്ഷിത പ്രതിസന്ധി വീട്ടമ്മമാരെ തേടിയെത്തിയത്. കോഴിമുട്ടകൾ വിറ്റഴിക്കാൻ കഴിയുന്നില്ല. ഇപ്പോൾ കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ നൽകിയാണ് മുട്ടകൾ തീർക്കുന്നത്. കടുത്ത ചൂടായതിനാൽ സൂക്ഷിച്ചുവയ്ക്കാനും കഴിയുന്നില്ല. പുത്തിഗെ പഞ്ചായത്തിലെ വീട്ടമ്മമാരാണ് മുട്ടകൾ വിൽക്കാനാവാതെ വലയുന്നത്.
കുടുംബശ്രീ സംരംഭങ്ങളുടെ ഭാഗമായാണ് 70 കുടുംബങ്ങള്‍ക്ക് 25 വീതം കോഴിക്കുഞ്ഞുങ്ങളെ കഴിഞ്ഞ സെപ്തംബറിൽ പഞ്ചായത്തധികൃതര്‍ അനുവദിച്ചത്. നാൽപ്പത്തഞ്ചുദിവസം പ്രായമുളള കുഞ്ഞുങ്ങളായിരുന്നു ഇവ. കുഞ്ഞുങ്ങൾക്കൊപ്പം കൂടുകളും രണ്ടുമാസത്തേക്കുള്ള കോഴിത്തീറ്റയും നൽകി. 15,000 രൂപയാണ് ഒരംഗത്തിന് വായ്പ അനുവദിച്ചത്. ഇത് പതിനെട്ട് മാസംകൊണ്ടാണ് അടച്ചുതീർക്കേണ്ടത്. പ്രതിമാസം 860 രൂപ. മുട്ട വിൽക്കാൻ കഴിയുമെങ്കിൽ വലിയ പ്രശ്നമില്ലാതെ മാസത്തവണ തിരിച്ചടയ്ക്കാൻ കഴിയും. വിപണിയിൽ ഏഴുരൂപവരെയാണ് ഒരു മുട്ടയുടെ വില.
പക്ഷേ, കൃഷിക്കാരുടെയും മുട്ടകളുടെയും എണ്ണം കൂടിയതോടെ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. ഇതിനൊരു പരിഹാരം വേണമെന്നാണ് കോഴികർഷകരുടെ ആവശ്യം. മുട്ടകൾ ശേഖരിച്ച് കർഷകർക്ക് ന്യായമായ വില കിട്ടുന്നതിലുള്ള സംവിധാനം കേരളത്തിൽ മൊത്തം ഉണ്ടാവണമെന്നും അവർ ആവശ്യപ്പെടുന്നു.