pc-george-

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പിന്തുണച്ച് കെ ടി ജലീൽ എം എൽ എ. വിദ്വേഷ പ്രസംഗം നടത്തി 24 മണിക്കൂർ കഴിയുന്നതിന് മുൻപ് പൊലീസ് സ്വമേധയാ കേസെടുത്ത് പി സി ജോർജിനെ അറസ്റ്റ് ചെയ്‌തെന്നും, ഇത് തോന്നിവാസങ്ങൾ പുലമ്പുന്നവർക്കുള്ള മുന്നറിയിപ്പാണെന്നും കെ ടി ജലീൽ പ്രതികരിച്ചു. വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടതെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി വേറെ ലെവലാണ്, കേരളവും എന്നാണ് അവസാന വരിയായി കെ ടി ജലീൽ ചേർത്തിട്ടുള്ളത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്.

ഓരോരുത്തർക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.


വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം.
പിണറായി വേറെ ലെവലാണ്. കേരളവും.