antony-raju

പാലക്കാട്: കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട് കാടൻകാവിൽ ബസ് സർവീസിന് അനുമതി നിഷേധിച്ച ആർ ടി ഒയുടെ നടപടിക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സർവീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്നും പ്രോത്സാഹിപ്പിക്കേണ്ട പരീക്ഷണം ആയതിനാൽ തന്നെ ബസിന് പെർമിറ്റ് നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പാലക്കാട് ജില്ലയിലെ ആദ്യ സി എൻ ജി ബസാണ് കാടൻകാവിൽ ബസ് സർവീസ്. മോട്ടോർ വാഹന നിയമപ്രകാരം ടിക്കറ്റില്ലാതെ ബസ് സർവീസ് നടത്താൻ പാടില്ല. എന്നാൽ ഈ ബസിൽ കണ്ടക്ടറില്ലാത്തതിനാൽ തന്നെ രണ്ട് വാതിലുകൾക്കുമരികിൽ വച്ചിട്ടുള്ള പെട്ടികളിൽ യാത്രക്കാർ തന്നെ തുക നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഫെയർസ്റ്രേജും മറ്റ് നിരക്കുകളും വിശദമാക്കി ബസിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വടക്കാഞ്ചേരിയിൽ ഓടുന്ന ബസിന്റെ സർവീസ് കണ്ടക്ടറില്ല എന്ന പേരിൽ ആർ ടി ഒ വിലക്കുകയായിരുന്നു. കണ്ടക്ടറിനെ നിയമിച്ചിട്ട് സർവീസ് നടത്തിയാൽ മതിയെന്നായിരുന്നു ആർ ടി ഒയുടെ നിലപാട്. ആർ ടി ഒയുടെ ഈ നിലപാടിനെതിരെയാണ് മന്ത്രി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട്ടെ കാടൻകാവിൽ ബസ്സ് സർവീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. മോട്ടോർ വാഹന നിയമപ്രകാരം ടിക്കറ്റ് നൽകി സർവീസ് നടത്തുമ്പോൾ കണ്ടക്ടർ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നൽകുന്നില്ല. യാത്രക്കാർ പണപ്പെട്ടിയിൽ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാൽ അത്തരം ബസുകൾക്ക് കണ്ടക്ടർ വേണമെന്നില്ല. അതുകൊണ്ട് അവർക്ക് പെർമിറ്റ് നൽകാൻ നിർദേശം നൽകി. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്.
മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവീസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് സ്വകാര്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്. യാത്രക്കാർ ബസിൽ സ്ഥാപിച്ച ബോക്സിൽ യാത്രാ ചാർജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പണം അടച്ചാൽ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.