
ചൊറിയും ചിരങ്ങും മാറാൻ വഴിപാടായി ഭഗവാന് വെള്ളരിക്ക സമർപ്പിക്കുന്ന ക്ഷേത്രമാണ് ഗരുഡൻകാവ്. ചൊറി ചിരങ്ങ് തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ദർശനം ചെയ്യിച്ച് വഴിപാട് കഴിച്ചാൽ ഉടൻ ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. സർപ്പബാധാ പരിഹാരത്തിനും പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂർ -ചമ്രവട്ടം റൂട്ടിൽ പൂഴിക്കുന്ന് സ്റ്റോപ്പിനടുത്താണ് സ്ഥിതിചെയ്യുന്നത്. പ്രധാന മൂർത്തി മഹാവിഷ്ണുവാണെങ്കിലും ഗരുഡനാണ് കൂടുതൽ പ്രാധാന്യം.

കശ്യപ-വിനത പുത്രനാണ് ഗരുഡൻ. സൽസന്താന ലബ്ദ്ധിക്കുള്ള വരം വാങ്ങിയ വിനത മുട്ട ഒരു കുടത്തിൽ സൂക്ഷിച്ചു വച്ചു. ആയിരം വർഷം കഴിഞ്ഞപ്പോൾ അണ്ഡം പൊട്ടി ഗരുഡൻ പുറത്ത് വന്ന് ഉഗ്രതേജസോടെ പറന്നുയർന്നു. അമ്മ പന്തയത്തിൽ പരാജയപ്പട്ടപ്പോൾ ജ്യേഷ്ഠത്തിയായ കദ്രുവിന്റെ ദാസിയായി തീർന്നതിൽ പുത്രന് അതിയായ ദു:ഖമുണ്ടായിരുന്നു. ഒടുവിൽ ദേവലോകത്ത് നിന്ന് അമൃത് കൊണ്ട് വന്ന് കൊടുത്താൽ ദാസ്യം ഒഴിവാക്കാമെന്ന് കദ്രു സമ്മതിച്ചു. തന്നോട് എതിർത്ത എല്ലാവരെയും പരാജയപ്പടുത്തിക്കൊണ്ട് ഗരുഡൻ അമൃതകലശം എടുത്ത് ആകാശത്തേക്കുയർന്നു. അത് കണ്ടപ്പോൾ മഹാവിഷ്ണു സന്തോഷിച്ച് ഗരുഡനെ തന്റെ വാഹനമായി സ്വീകരിച്ചു. അമരത്വം കല്പിച്ച് നൽകിയപ്പോൾ ഗരുഡനും സന്തോഷമായി. രണ്ടുപേരും സന്തോഷത്തിലമർന്ന ഭാവമാണ് ക്ഷേത്രത്തിലെന്നാണ് പഴമ.
നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് ഗരുഡൻകാവ് എന്നും പറയപ്പെടുന്നുണ്ട്. നാഗശത്രുവായ ഗരുഡനെ പ്രസാദിപ്പിച്ച് തങ്ങളുടെ ആയുസ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്നതെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നും പറയപ്പെടുന്നുണ്ട്.