banks

 ഐ.സി.ഐ.സി.ഐ ബാങ്കും ബാങ്ക് ഒഫ് ബറോഡയും വായ്‌പാ പലിശനിരക്ക് ഉയർത്തി

ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനവും കരുതൽ ധന അനുപാതം (സി.ആർ.ആർ) 0.50 ശതമാനം കൂട്ടിയതിന്റെ ചുവടുപിടിച്ച് വായ്‌പകളുടെ അടിസ്ഥാന പലിശനിരക്കുകൾ വർദ്ധിപ്പിച്ച് ബാങ്ക് ഒഫ് ബറോഡയും ഐ.സി.ഐ.സി.ഐ ബാങ്കും. മറ്റ് ബാങ്കുകളും വൈകാതെ ഇതേപാത സ്വീകരിച്ചേക്കും.

ഐ.സി.ഐ.സി.ഐ ബാങ്ക്

മേയ് നാലിന് പ്രാബല്യത്തിൽ വന്നവിധം റിപ്പോ അധിഷ്‌ഠിത എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്ക് ലെൻഡിംഗ് റേറ്റ് (ഐ-ഇ.ബി.എൽ.ആർ)ഐ.സി.ഐ.സി.ഐ ബാങ്ക് 0.40 ശതമാനം വർദ്ധിപ്പിച്ചു. 8.10 ശതമാനമാണ് പുതിയനിരക്ക്.

ബാങ്ക് ഒഫ് ബറോഡ

റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ബി-ആർ.എൽ.എൽ.ആർ) ബാങ്ക് ഒഫ് ബറോഡ 0.40 ശതമാനം വർദ്ധിച്ച് 6.90 ശതമാനമാക്കി. പുതിയനിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു.

എങ്ങനെ ബാധിക്കും?

ഇ.എം.ഐ ബാദ്ധ്യത ഉയരുമെന്നതിനാൽ എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്ക് ലെൻഡിംഗ് റേറ്റ് (ഇ.ബി.എൽ.ആർ) അധിഷ്‌ഠിതമായി നിലവിൽ വായ്‌പയുള്ളവർക്കും പുതുതായി വായ്‌പ തേടുന്നവർക്കും തിരിച്ചടിയാണ് നിരക്കുവർദ്ധന.

എഫ്.ഡി പലിശയും കൂട്ടി

ഇന്നലെ പ്രാബല്യത്തിൽ വന്നവിധം രണ്ടുകോടി മുതൽ അഞ്ചുകോടി രൂപയ്ക്കുതാഴെവരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 0.25 ശതമാനം കൂട്ടി. 2.75 ശതമാനം (7-14 ദിവസം) മുതൽ 4.80 ശതമാനം (3-10വർഷം) വരെയാണ് പുതുക്കിയനിരക്ക്.

600 ശാഖകൾ പൂട്ടാൻ

സെൻട്രൽ ബാങ്ക്

അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ വഴി 2023 മാർച്ചിനകം 13 ശതമാനം ശാഖകൾ (600ഓളം) നിറുത്തലാക്കാൻ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ഒരുങ്ങുന്നുവെന്ന് സൂചന. ചെലവ് ചുരുക്കലാണ് ലക്ഷ്യം. ഇക്കാര്യം ബാങ്ക് സ്ഥിരീകരിച്ചിട്ടില്ല.

നൂറ്റാണ്ട് പിന്നിട്ട ബാങ്കിന് 4,594 ശാഖകളുണ്ട്. കിട്ടാക്കട വർദ്ധനമൂലം റിസർവ് ബാങ്കിന്റെ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) നടപടി നേരിടുകയാണ് 2017 മുതൽ ബാങ്ക്.

വായ്‌പാ വിതരണം, നിക്ഷേപം സ്വീകരിക്കൽ, പുതിയ ശാഖ തുറക്കൽ എന്നിവയിലെല്ലാം നിയന്ത്രണം ഇതുമൂലം ബാങ്കിനുണ്ട്.