
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയ്ക്ക് വേണ്ട നിയമസഹായമെല്ലാം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ശിക്ഷ ഒഴിവാക്കാൻ വിവിധ സന്നദ്ധസംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്.
കോടതിവിധിക്കെതിരെ കേന്ദ്ര സർക്കാർ യെമൻ സുപ്രീംകോടതിയെ സമീപിക്കും. കോടതിക്ക് പുറത്തും മദ്ധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തലാൽ അബ്‌ദു മെഹ്ദി എന്ന യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുളള കേസ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും.
മരിച്ചയാളിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
2017ലായിരുന്നു സംഭവം നടന്നത്. നിമിഷയെ താൻ വിവാഹം കഴിച്ചെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകൾ നിർമ്മിച്ചായിരുന്നു ഇത്. നഴ്‌സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനുവേണ്ടിയാണ് തലാൽ അബ്‌ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്.
എന്നാൽ അയാൾ തന്നെ സാമ്പത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ യെമനിലെ കീഴ്‌ക്കോടതിയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്.