
തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് പിന്തുണയുണ്ടെന്ന് പറയാനാകില്ലെന്ന് അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി. അതിരൂപതയെ സഹായിച്ചവർക്ക് പിന്തുണ നൽകുമെന്ന് ഫാദർ ജോസഫ് പാറേക്കാട്ടിൽ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. ജോ ജോസഫിന്റെ പേര് ആരെങ്കിലും നിർദ്ദേശിച്ചു എന്നതിനാൽ സഭയുടെ പിന്തുണയുണ്ടെന്ന് പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ട ഫാദർ ജോസഫ് പാറേക്കാട്ടിൽ ജോ ജോസഫിന് വേണ്ടി സഭയിൽ ചർച്ച നടന്നോ എന്നറിയില്ലെന്നും വ്യക്തമാക്കി.
സഹായിച്ചവർക്ക് മാത്രമാണ് സഭയുടെ പിന്തുണ. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പി.ടി തോമസുമായി കത്തോലിക്ക സഭ അകൽച്ചയിലായതിനെ തങ്ങൾക്കനുകൂലമാക്കാൻ ഇടത് മുന്നണി നടത്തുന്ന ശ്രമത്തെയാണ് സഭയിൽ ഒരുവിഭാഗം തളളിക്കളഞ്ഞിരിക്കുന്നത്. അതേസമയം ജോലി സമയത്തായതിനാലാണ് വാർത്താസമ്മേളനത്തിൽ വൈദികർക്കൊപ്പം എത്തിയതെന്നും തൃക്കാക്കരയിൽ ഇടത് ജയമുറപ്പാണെന്നുമാണ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പ്രതികരിച്ചത്. വിവാദം വെറുതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.