covidd

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിൽ നിന്നും വളരെ കൂടുതലാണെന്ന ലോകാരോഗ്യ സംഘടനാ റിപ്പോർട്ട് തള‌ളി ഇന്ത്യ.കൊവിഡ് സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്ന സിവിൽ രജിസ്‌ട്രേഷൻ സിസ്‌റ്റം മേധാവി ഡോ.എൻ.കെ അറോറ. ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോർട്ടിനെ യുക്തിസഹമല്ലെന്നും വസ്‌തുതകൾക്ക് നിരക്കാത്തതെന്നും അഭിപ്രായപ്പെട്ട് അദ്ദേഹം തള‌ളി. സർക്കാർ കണക്കുകളെക്കാൾ 47 ലക്ഷം മരണങ്ങളാണ് കൂടുതലായി ഇന്ത്യയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള‌ളത്.

റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണെന്നും യുക്തിസഹമോ വസ്‌തുതകൾക്ക് നിരക്കുന്നതോ അല്ലെന്നും ഡോ. എൻ.കെ അറോറ പറഞ്ഞു. ഇന്ത്യയിലെ ശക്തവും കൃത്യവുമായ മരണ രജിസ്‌ട്രേഷൻ സംവിധാനമാണ് സി.ആർ.എസ്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട മിക്കവാറും മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 15-20 ശതമാനം വരെ പൊരുത്തക്കേട് വന്നേക്കാം എന്നാൽ ഇത്രയധികം ഉണ്ടാകില്ലെന്ന് ഡോ.അറോറ ഉറപ്പിച്ച് പറയുന്നു.

'2018ൽ ഉള‌ളതിനെക്കാൾ ഏഴ് ലക്ഷം കൂടുതൽ മരണങ്ങളാണ് സിആർഎസിൽ റിപ്പോർട്ട് ചെയ്‌തത്. 2019ൽ ഉണ്ടായതിലും അഞ്ച് ലക്ഷം കൂടുതലാണ് 2020ൽ. ഇതിനർത്ഥം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മെച്ചപ്പെടുന്നുണ്ട് എന്നാണ്. 98 മുതൽ 99 ശതമാനം വരെ മരണങ്ങൾ സിആർഎസ് വഴി റിപ്പോർട്ട് ചെയ്‌ത് കഴിഞ്ഞു.' ഡോ.അറോറ പറയുന്നു.

ലോകാരോഗ്യ സംഘടനാ കണക്കനുസരിച്ച് ഇന്ത്യയിൽ ഔദ്യോഗികമായി റിപ്പോ‌ർട്ട് ചെയ്‌ത മരണത്തെക്കാൾ പത്തിരട്ടി മരണം കൊവിഡ് മൂലമുണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്. ലോകമാകെ ഔദ്യോഗിക കണക്കനുസരിച്ച് ആറ് ദശലക്ഷം പേർ മരിച്ചതായാണ് കണക്ക്. എന്നാൽ ലോകാരോഗ്യ സംഘടന കണക്കാക്കിയതനുസരിച്ച് ഇത് 15 ദശലക്ഷമാണ്. അതിനാൽ തന്നെ റിപ്പോർട്ട് അപകീർത്തികരവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് ഡോ.അറോറ വാദിക്കുന്നത്.

സംസ്ഥാനങ്ങൾ മരണം റിപ്പോർട്ട് ചെയ്യാൻ കാലതാമസമുണ്ടായേക്കാമെന്നും എന്നാൽ 10മടങ്ങ് അധികം ഒരിക്കലുമുണ്ടാകില്ലെന്നാണ് ‌‌ഡോ.അറോറ അഭിപ്രായപ്പെട്ടത്. കൊവിഡ് മരണം കണക്കാക്കാനുള‌ള ലോകാരോഗ്യസംഘടനയുടെ ഗണിതശാസ്‌ത്ര മാതൃകയെ യാഥാർത്ഥ്യമല്ലെന്ന് ഇന്ത്യ തള‌ളിക്കളഞ്ഞിരുന്നു.