shawarma

ചെന്നൈ: തഞ്ചാവൂരിൽ ഷവർമ്മ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് കോളേജ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തഞ്ചാവൂർ ഓരത്തുനാട് ഗവ. വെറ്റിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ കന്യാകുമാരി സ്വദേശി പ്രവീൺ (22), പുതുക്കോട്ട പരിമളേശ്വരൻ (21), ധർമപുരി മണികണ്ഠൻ (22) എന്നിവരാണ് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഇവർ വ്യാഴാഴ്ച രാത്രി ഓരത്തുനാട് ജംഗ്ഷനിലെ പെട്രോൾ ബങ്കിന് സമീപത്തെ ഫാസ്റ്റ് ഫുഡ് ഹോട്ടലിൽനിന്ന് ചിക്കൻ ഷവർമ കഴിച്ചു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ മൂവർക്കും ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു.

ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റൽ അന്തേവാസികളാണ് ഓരത്തുനാട് ഗവ. ആശുപത്രിയിലെത്തിച്ചത്. പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.
ഷവർമ കഴിച്ച് കേരളത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധന നടത്തിയിരുന്നു.