supreme-court

ന്യൂഡൽഹി : ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ നിയമത്തെ അനൂകൂലിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ശരിവച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിധോധിക്കേണ്ടതില്ലെന്ന് കേന്ദ്രം സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടെന്നാണ് കേന്ദ്രത്തിന്‍റെ വാദം.

കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിൻ്റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണ്, അതിനാൽ വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയിൽ വാദം എഴുതി നൽകി. ചൊവ്വാഴ്ച സുപ്രീം കോടതി വിശാല ബഞ്ച് കേസിൽ വാദം കേൾക്കും.

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ സ്വീകരിച്ചത്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞിരുന്നു.