
ന്യൂഡൽഹി: ജി.എസ്.ടി വരുമാനം സർവകാല റെക്കാഡ് കുറിച്ചതിന് പിന്നാലെ ഇ-വേ ബില്ലുകളുടെ എണ്ണം കുറയുന്നത് കേന്ദ്രസർക്കാരിന് ആശങ്കയാകുന്നു. ഏപ്രിലിൽ ജി.എസ്.ടി വരുമാനം എക്കാലത്തെയും ഉയരമായ 1.68 ലക്ഷം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ലഭിച്ച 1.42 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുമ്പത്തെ റെക്കാഡ്.
രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങളുടെ ട്രെൻഡ് നിശ്‌ചയിക്കുന്ന മുഖ്യഘടകവും ജി.എസ്.ടി വരുമാനത്തിന്റെ മുഖ്യ സ്രോതസുകളിലൊന്നുമായ ഇ-വേ ബില്ലുകളുടെ എണ്ണം ഫെബ്രുവരിയിലെ 6.8 കോടിയിൽ നിന്ന് മാർച്ചിൽ 13 ശതമാനം ഉയർന്ന് 7.7 കോടിയിൽ എത്തിയിരുന്നു. ഇതോടെയാണ് മാർച്ചിലെ ഇടപാടുകളുടേതായി ഏപ്രിലിൽ നടന്ന ജി.എസ്.ടി സമാഹരണം റെക്കാഡ് നേട്ടത്തിലെത്തിയത്.
എന്നാൽ, ഏപ്രിലിൽ ഇ-വേ ബില്ലുകൾ നാല് ശതമാനം കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. ഏപ്രിലിലെ ഇടപാടുകളുടെ നികുതി സമാഹരണം ഈമാസം നടക്കുകയാണ്. ഇതിന്റെ കണക്ക് ജൂൺ ഒന്നിന് പുറത്തുവരും. ഇ-വേ ബില്ലുകൾ കുറഞ്ഞതിനാൽ മേയിലെ സമാഹരണം (ജി.എസ്.ടി വരുമാനം) റെക്കാഡിൽ നിന്ന് താഴേക്ക് വീഴുമെന്നാണ് കരുതപ്പെടുന്നത്.
മാർച്ചിൽ പ്രതിദിനം 25.08 ലക്ഷം ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. ഏപ്രിലിൽ ഇത് 25 ലക്ഷത്തിലേക്ക് കുറഞ്ഞു. 50,000 രൂപയ്ക്കുമേൽ മൂല്യമുള്ള ചരക്ക്/സേവനത്തിന്റെ സംസ്ഥാനാന്തര നീക്കത്തിനുള്ള അനിവാര്യരേഖയാണ് ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ-വേ ബിൽ.
കുതിക്കുന്ന വരുമാനം
(2022ലെ കണക്ക് - തുക ലക്ഷം കോടിയിൽ)
ജനുവരി : ₹1.40
ഫെബ്രുവരി : ₹1.33
മാർച്ച് : ₹1.42
ഏപ്രിൽ : ₹1.68
കേരളത്തിന് ക്ഷീണം
2,689 കോടി രൂപയാണ് കേരളം ഏപ്രിൽ നേടിയ ജി.എസ്.ടി വരുമാനം. 2021 ഏപ്രിലിലെ 2,466 കോടി രൂപയേക്കാൾ 9 ശതമാനം മാത്രമാണ് വളർച്ച. പ്രതിമാസം 14 ശതമാനത്തിന് താഴെ വളരുന്ന സംസ്ഥാനങ്ങൾക്ക് ആനുപാതിക നഷ്‌ടപരിഹാരം കേന്ദ്രം നൽകിയിരുന്നു. ഈ ആനുകൂല്യം ജൂണിൽ അവസാനിക്കും. ജൂണിന് ശേഷവും വരുമാന വളർച്ച 14 ശതമാനത്തിനുമേൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയായിരിക്കും.