kashmir-recruitment

കൊച്ചി: കാശ്മീർ റിക്രൂട്ട്മെന്റ് കേസിൽ നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് കോടതി. കേസിലെ പത്ത് പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചു. രണ്ടാംപ്രതി അടക്കം മൂന്ന്‌പേരെ കോടതി വെറുതെവിട്ടു. മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. എൻഐഎയുടെ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.

തടിയന്റവിട നസീർ ഉൾപ്പെടെ കാശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും എൻഐഎയും നൽകിയ അപ്പീൽ ഹർജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. എൻഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്. പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻഐഎയുടെ അപ്പീൽ.

നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. കൊച്ചിയിലെ എൻഐഎ വിചാരണക്കോടതി 2013ൽ മുഖ്യപ്രതി അബ്ദുൾ ജബ്ബാറിന് നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.