
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാർ മഹിന്ദ രജപക്സെയുടെ ഹമ്പൻതോട്ടയിലുള്ള കുടുംബവീടിന് തീവച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കി. രജപക്സെയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നതോടെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. എതിർപക്ഷം തങ്ങളെ ആക്രമിച്ചെന്ന് ഇരുവിഭാഗവും ആരോപിച്ചു.
Ancestral home of the Rajapaksa family in Medamulana, Hambantota set on fire by protesters. pic.twitter.com/QIEnREphjq
— NewsWire 🇱🇰 (@NewsWireLK) May 9, 2022
അതേസമയം ഭരണപക്ഷ എംപിയായ അമരകീർത്തി അതുകൊരാളയെ സംഘർഷം നടക്കുന്ന സ്ഥലത്തിന് സമീപമുള്ള കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ പ്രതിഷേധക്കാർ തന്റെ വാഹനം തടഞ്ഞതിനെ തുടർന്ന് ഇവർക്കെതിരെ അമരകീർത്തി അതുകൊരാള വെടിയുതിർത്തിരുന്നു. ഇതിൽ രണ്ട് പ്രതിഷേധക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരാൾ മരണമടയുകയും ചെയ്തിരുന്നു. അമരകീർത്തി വെടിയുതിർത്തതിന് പിന്നാലെ കൂടുതൽ അക്രമാസക്തരായ ജനക്കൂട്ടം ജനപ്രതിനിധിയെ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനെതുടർന്ന് അമരകീർത്തി അടുത്തുള്ള കെട്ടിടത്തിലേക്ക് ഓടികയറിയതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. അമരകീർത്തിയുടെ മൃതശരീരം പിന്നീട് ഈ കെട്ടിടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രതിഷേധക്കാർ കെട്ടിടം വളഞ്ഞതോടെ അമരകീർത്തി സ്വന്തം തോക്കിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നനെന്ന് പിന്നീട് പൊലീസ് പറഞ്ഞു.
നേരത്തെ ജനകീയ പ്രതിഷേധത്തെ തുടർന്ന് മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കൊളംബോയിൽ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി. പിന്നാലെ രാജ്യത്താകെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷമുണ്ടായ സമരവേദിയിൽ സൈന്യത്തെ വിന്യസിച്ചു. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും രാജി വച്ചു.
സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ ജനരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഉടൻ രാജിവച്ചേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു.
വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താൻ രാജിയ്ക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ക്യാബിനറ്റ് യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏതാനും ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.