
മുസ്ലിം പെൺകുട്ടികളെ വേദികളിൽ നിന്നും മാറ്റി നിറുത്തുന്നതും അപമാനിക്കുന്നതും സമൂഹത്തിൽ ദൂരവ്യാപകമായ പ്രതിഷേധങ്ങളുണ്ടാക്കുമെന്ന് ഹരിത മുൻ നേതാവ് ഫാത്തിമ തഹ്‌ലിയ. മലപ്പുറത്ത് നടന്ന ചടങ്ങിൽ പെൺകുട്ടി വേദിയിൽ കയറുന്നതിനെ സമസ്ത നേതാവ് എതിർത്തത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഫാത്തിമയും തന്റെ നിലപാട് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.
മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്തു നിറുത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതാക്കൾ ചെയ്യേണ്ടതെന്നും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം...
കഴിഞ്ഞ ലോക‌്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരുപാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ.
ന്യായാധിപരായും, ഐ എ എസുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.
വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.