
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ തുടരുന്നു. ഇന്ന് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയും 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകൾ നടത്തിയതിൽ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. ഇതുവരെ 4169 പരിശോധനകളിൽ 2239 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. 89 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 137 സർവയലൻസ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.