
ജയ്‌പൂര്‍ : ലോകാത്ഭുതങ്ങളിലൊന്നായ താജ്‌മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകൂടുംബത്തിന്റേത് ആയിരുന്നെന്ന് അവകാശപ്പെട്ട് രാജസ്ഥാനിൽ നിന്നുള്ള ബി.ജെ,പി എം.പി ദിയകുമാരി. ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. താജ്മഹലിലെ 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകണമെന്നും എം. പി ആവശ്യപ്പെട്ടു.'
പഴയ ജയ്‌പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ദിയ കുമാരി.ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിദ്ധ്യം തിരിച്ചറിയാന്‍ താജ് മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ യു.പിയില്‍ നിന്നുള്ള ബിജെപി നേതാവ് ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് ദിയകുമാരിയുടെ പ്രതികരണം.
താജ്മഹലിനുള്ളില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മാധ്യമ ചുമതല വഹിക്കുന്ന രജ്നീഷ് സിങാണ് നേരത്തെ കോടതിയെ സമീപിച്ചത്.'കേസ് ഇപ്പോള്‍ കോടതിയിലാണ്. താജ് മഹല്‍ ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി തങ്ങളുടെതാണെന്ന് താന്‍ പറയുന്നില്ല. അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് തനിക്കറിയില്ല. എന്നാല്‍ ഇതുസംബന്ധിച്ച തങ്ങളുടെ കൈവശമുള്ള രേഖകളോ മറ്റു തെളിവുകളോ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കും'- ദിയ കുമാരി പറഞ്ഞു.താജ്മഹലിനുള്ളില്‍ എന്തിനാണ് ഈ മുറികളെല്ലാം പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.