
ന്യൂയോർക്ക്: 20 വർഷത്തോളം നീണ്ട ഐപോഡുകളുടെ ഐതിഹാസിക യാത്ര അവസാനിക്കുന്നു. വിൽപ്പനയുണ്ടായിരുന്ന ഏക മോഡൽ ഐപോഡ് ടച്ച് പിൻവലിക്കുന്നതായി ആപ്പിൾ പ്രഖ്യാപിച്ചു. 2019ന് ശേഷം ഐപോഡ് ടച്ച് സീരിസിൽ ആപ്പിൾ പുതിയ അപ്ഡേറ്റുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. നിലവിലെ സ്റ്റോക്ക് തീരും വരെ ഐപോഡ് ടച്ചിന്റെ വിൽപ്പന തുടരും.
2001 ഒക്ടോബർ 23നാണ് മ്യൂസിക് ഇൻഡസ്ട്രിയിലേക്ക് ആപ്പിൾ പ്രവേശിക്കുന്നതായി സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചത്. അങ്ങനെ ആദ്യ ഐപോഡ് അതേവർഷം നവംബറിൽ വിൽപ്പനയ്ക്കെത്തി. റൗണ്ട്-ഷേപ്പിലുള്ള ബട്ടനുകളും ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനുമായി എത്തിയ ആദ്യ മോഡലിന് 399 യു.എസ് ഡോളറായിരുന്നു വില.
1000 പാട്ടുകൾ സൂക്ഷിക്കാൻ സാധിക്കുന്ന 5ജിബി മെമ്മറിയാണ് ആദ്യ ഐപോഡിന് ആപ്പിൾ നൽകിയത്. 2002 മാർച്ചിൽ ഐപോഡിന്റെ 10 ജിബി വേർഷൻ എത്തി. അതേ വർഷം ജൂലായിൽ 10 ജിബി, 20 ജിബി വേരിയന്റുകളിൽ രണ്ടാം തലമുറ ഐപോഡ് എത്തി.
2003ലാണ് മൂന്നാം തലമുറ ഐപോഡുകൾ ആപ്പിൾ പുറത്തിറക്കിയത്. 2004ൽ 249 ഡോളറിന് ഐപോഡ് മിനി വേർഷനും കമ്പനി പുറത്തിറക്കി. പിന്നീട് ഇന്ത്യയിലുൾപ്പടെ വ്യപകമായ ഐപോഡ് കോപ്പികൾക്ക് ആധാരമായതും ഐപോഡ് മിനിയാണ്. പിന്നീട് അങ്ങോട്ട് ഐപോഡിന്റെ വിവിധ പതിപ്പുകൾ ആപ്പിൾ പുറത്തിറക്കി.
2007 സെപ്തംബറിലാണ് ഐഫോണിന്റെ മാതൃകയിൽ 3.5 ഇഞ്ച് മൾട്ടി-ടച്ച് ഡിസ്‌പ്ലെയിൽ വെബ് ബ്രൗസിംഗ് ഉൾപ്പടെയുള്ള സവിശേഷതകളുമായി ഐപോഡ് ടച്ചിന്റെ ഒന്നാം തലമുറ എത്തുന്നത്. 2019ലാണ് ഐപോഡ് ടച്ചിന്റെ ഏഴാമത്തേതും അവസാനത്തേതുമായ മോഡൽ ആപ്പിൾ അവതരിപ്പിച്ചത്. ഇതിനിടയിൽ ഐപോഡിന്റെ മറ്റ് മോഡലുകളെല്ലാം ആപ്പിൾ പിൻവലിച്ചിരുന്നു.