kk

റിയാദ്: ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോ. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്നാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി കൂടിയായ സൗദി അരാംകോ നേട്ടം കൈവരിച്ചത്.

ചൊവ്വാഴ്ച അരാംകോ കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നതോടെയാണ് ഈ നേട്ടം. ഓഹരിയുടെ വില വര്‍ദ്ധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ആപ്പിളിന്റെ വിപണി മൂല്യം ഇതേ സമയം 2.461 ട്രില്യണ്‍ ഡോളറാണ്.1.979 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റാണ് ഈ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്.

വിപണി മൂല്യത്തില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഒരേയൊരു അമേരിക്കന്‍ ഇതര കമ്പനി കൂടിയാണ് സൗദി അരാംകോ. ആല്‍ഫബറ്റ്, ആമസോണ്‍, ടെസ്‌ല, ബെര്‍ക്ഷെയര്‍ ഹതാവേ, മെറ്റാ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍, യുണൈറ്റഡ് ഹെല്‍ത്ത് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 30 ശതമാനത്തോളം വര്‍ദ്ധനവാണ് അരാംകോ ഓഹരികള്‍ക്കുണ്ടായത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്‍ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിച്ചത് അരാംകോയുടെ മൂല്യമുയരുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ അസംസ്‍കൃത എണ്ണ വിലയില്‍ 60 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.