
തിരുവനന്തപുരം: മലപ്പുറത്ത് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂളിനെതിരെ അന്വേഷണത്തിന് മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടു. സ്കൂള്‍ വീഴ്ച വരുത്തിയോയെന്ന കാര്യത്തിലാണ് അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബാബു കെയ്ക്കാണ് അന്വേഷണചുമതല. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
പോക്സോ കേസിൽ മുൻ അദ്ധ്യാപകൻ ക. വി.ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച്ചക്ക് ശേഷമാണ് മുൻ നഗരസഭ കൗൺസിലർ കൂടിയായ പ്രതി പിടിയിലാകുന്നത്. മൂന്നുതവണ മലപ്പുറം നഗരസഭ കൗൺസിലർ ആയിരുന്ന കെ.വി. ശശികുമാർ വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞു.
ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചെന്ന മുൻ വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ സി.പി.എം പുറത്താക്കിയിരുന്നു.