
ഭർത്താവിന്ഫെ ഫോൺ തട്ടിയെടുത്ത് അതിൽ കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും അപ്‌ലോഡ് ചെയ്ത യുവതിയും സുഹൃത്തും പിടിയിൽ. ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി മക്കളുടെ അവകാശം സ്വന്തമാക്കാനായിരുന്നു യുവതി ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്.
അമേരിക്കയിലെ ഓക്‌ലഹാമയിലാണ് സംഭവം. കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ 33 -കാരിയായ ലേസി ഹക്‌സ്, കൂട്ടുകാരിയായ ഏഞ്ചല്‍ മൂര്‍ എന്ന 44-കാരി എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി വൈവാഹിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഇവര്‍ കുട്ടികളുടെ അവകാശം തനിക്കു മാത്രമായി ലഭിക്കാനാണ് ഈ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ ഫോൺ തട്ടിയെടുത്ത ശേഷം അയാളറിയാതെ കുട്ടികളുടെ പോണ്‍വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്ത് അയാള്‍ പോണ്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഫോണിന്റെ ഉടമയായ ഭര്‍ത്താവ് അറസ്റ്റിലായി. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കള്ളിവെളിച്ചത്തായി. തുടര്‍ന്നാണ് യുവതിയെയും സുഹൃത്തായ മറ്റൊരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ വെറുതെവിടുകയും ചെയ്തു.
കുട്ടികളുടെ വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഭര്‍ത്താവ് അകത്താവുമെന്ന് ഉറപ്പായിരുന്നു. ചൈല്‍ഡ് പോണ്‍ കാണുന്ന ആളെന്ന കേസ് വന്നാല്‍, കുട്ടികളുടെ അവകാശം കോടതി വഴി തന്നെ തിരിച്ചെടുക്കാനും കഴിയും. ഈ കണക്കുകൂട്ടലിലാണ് ഇവര്‍ ഭര്‍ത്താവിനെ കുടുക്കാന്‍ കുറുക്കുവഴി തേടിയത് സുഹൃത്തായ ഏഞ്ചല്‍മൂറിനെ ഉപയോഗിച്ചാണ് ഹക്‌സ് പദ്ധതി നടപ്പാക്കിയത്. ഫോണിന്റെ ഉടമയായ ആള്‍ വീട്ടില്‍വെച്ച് നിരന്തരം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ കാണാറുണ്ടെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഫോണ്‍ പരിശോധിച്ചു. അതില്‍ നൂറു കണക്കിന് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന്, ചൈല്‍ഡ് പോണ്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് ഹക്‌സിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ മാസം മുതല്‍ കാണാതായ ഫോണാണ് പൊലീസിന്റെ കൈയിലുള്ളതെന്നും അതിലുള്ള പോണ്‍ ശേഖരം താന്‍ കണ്ടിട്ടില്ലെന്നും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടര്‍ന്നത്.ഹക്‌സിനെ അറിയില്ല എന്നായിരുന്നു നേരത്തെ ഏഞ്ചല്‍ മൂര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ മൊഴി മാറ്റി. ഹക്‌സ് തന്റെ സുഹൃത്താണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചതെന്നും മൂര്‍ മൊഴി നല്‍കി. തുടര്‍ന്ന്, ഹക്‌സിനെ പൊലീസ് ചോദ്യം ചെയ്തു. മൂറിനെ അറിയില്ലെന്ന് ആദ്യം പറഞ്ഞ ഹക്‌സ് പിന്നീട് നടന്നതെല്ലാം പൊലീസിനോട് പറഞ്ഞു.