
കൊച്ചി: വിജയ് ബാബുവിനെതിരെയുള്ള നടിയുടെ പീഡനപരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു ആരോപിച്ചു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നൽകി.
വിജയ്‌ബാബുവിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ പറയുന്നു.അതേസമയം യു എ.ഇയിലുള്ള വിജയ്‌ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായി ഇന്റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ കോടതി വിജയ്‌ബാബുവിനെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടി പരാത്ിനൽകിയത്. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.