rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പാലക്കാടും തിരുവനന്തപുരത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും തീരപ്രദേശത്തും അധികൃതർ ജാഗ്രതാ നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ സേന ഇന്ന് സംസ്ഥാനത്തെത്തും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും.

കോഴിക്കോട് വ്യാപക നാശനഷ്ടം

നാദാപുരം വളയത്ത് മരം കടപുഴകിവീണ് കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ലൈൻ മറിഞ്ഞ് വീണ് നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബാലുശ്ശേരിയിൽ വീടിന് മുകളിൽ മരം വീണു. കനത്ത മഴയിൽ എടച്ചേരിയിൽ ഒരു വീട് ഭാഗികമായി തകർന്നു.