അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വന്‍ സന്നാഹങ്ങളും കനത്ത കരുതലും ഒക്കെ ആയി ഇതാ ഒരു യാത്രക്ക് ഒരുങ്ങുന്നു. തന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. എന്തായിരിക്കും ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശം,ലാഭം മാത്രം. മനസില്‍ കണ്ട് കൊണ്ടുപോകുന്ന ബൈഡന്‍ ഒരിക്കലും നഷ്ടവുമായി തിരിച്ച് അമേരിക്കയിലേക്ക് എത്തില്ല.

ബൈഡന്‍ ആദ്യം കാലെടുത്തുവയ്ക്കാന്‍ പോകുന്നത് ദക്ഷിണ കൊറിയയില്‍ ആണ്. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം ബൈഡന്‍ കാലുകുത്തുന്ന നിമിഷം താൻ ആണവപരീക്ഷണം നടത്തും എന്ന് വെല്ലുവിളിച്ച കിമ്മിന്റെ അയല്‍ നാട്ടിലേക്കാണ് പോകുന്നത് എന്നതാണ്. പിന്നാലെ ബൈഡന്‍ പോകുന്നത് ജപ്പാനിലേക്കാണ്. ബൈഡന് പേടി ഇല്ലെങ്കിലും അമേരിക്കന്‍ ഇന്റലിജന്‍സിന് ഇക്കാര്യത്തില്‍ അല്‍പ്പം അധികം ഭയം ഉണ്ടെന്ന് തന്നെ കൂട്ടിക്കോളൂ. വന്‍ കരുതലോടെ ആയിരിക്കും ബൈഡന്റെ ആദ്യ യാത്ര. അങ്ങനെ പ്രസിഡണ്ടായി അധികാരം ഏറ്റതിനുശേഷമുള്ള ബൈഡന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം ഈ ആഴ്ച ആരംഭിക്കും. ദക്ഷിണ കൊറിയയും ജപ്പാനും ആയിരിക്കും ജോ ബൈഡന്‍ സന്ദര്‍ശിക്കുക. ജോ ബൈഡന്‍ ഏഷ്യന്‍ സന്ദര്‍ശനം തുടരുന്നതിനിടയില്‍ ഉത്തര കൊറിയ പുതിയ മിസൈല്‍ പരീക്ഷണമോ ആണവപരീക്ഷണമോ നടത്താന്‍ ഇടയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഉള്ള എല്ലാ പ്രകോപനങ്ങള്‍ക്കും എതിരെ തങ്ങള്‍ മുന്‍കരുതല്‍ എടുത്തതായും സള്ളിവന്‍ അറിയിച്ചു. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ദക്ഷിണ ഉത്തര കൊറിയകള്‍ക്ക് ഇടയിലുള്ള സൈനിക വിമുക്ത മേഖല ബൈഡന്‍ സന്ദര്‍ശിക്കില്ലെന്ന് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറിയും സ്ഥിരീകരിച്ചു.

2013ല്‍ വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ബൈഡന്‍ ഈ മേഖല സന്ദര്‍ശിച്ചിരുന്നു. ഏറ്റവും അവസാനം 2019 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഈ മേഖല സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഉത്തര കൊറിയയിലേക്ക് കടന്ന് ട്രംപ് , കിം ജോങ്ങ് ഉന്നുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. 2017 മുതല്‍ നിര്‍ത്തിവച്ചിരിക്കുക ആയിരുന്ന ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ ഈ വര്‍ഷം ആദ്യത്തോടെ പുനരാരംഭിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഈ വര്‍ഷം ആദ്യം നടന്നിരുന്നു. ഈ മാസം ആദ്യം രാജ്യത്തിന്റെ കിഴക്കന്‍ തീരമേഖലയില്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ സമുദ്രത്തിലേക്ക് തൊടുത്തുവിട്ട് ഉത്തരകൊറിയ മറ്റൊരു പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

joe-biden-kim

തന്റെ ദക്ഷിണ കൊറിയൻ സന്ദര്‍ശനത്തിന് ഇടയില്‍ രണ്ട് സുപ്രധാന സുരക്ഷാകരാറുകള്‍ ബൈഡന്‍ പുതുക്കും. അതോടൊപ്പം ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. അതോടൊപ്പം, റഷ്യയുടെ അതിക്രമത്തിന് എതിരെയുള്ള അമേരിക്കന്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ഇരുരാജ്യങ്ങളോടുമുള്ള കൃതജ്ഞതയും ബൈഡന്‍ രേഖപ്പെടുത്തും.

ഈ മാസം ആദ്യം ദക്ഷിണകൊറിയയുടെ പ്രസിഡണ്ടായി ചുമതലയേറ്റ യൂന്‍ സുക്ക് യോളുമായി ബൈഡന്‍ കൂടിക്കാഴ്ച്ച നടത്തും. ഉത്തര കൊറിയയ്ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും എന്ന വാഗ്ദാനമായിരുന്നു ഭാഗികമായിട്ടെങ്കിലും യോളിന്റെ വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. അതേസമയം ഇരുകൊറിയകള്‍ക്കും ഇടയില്‍ സമധാനം പുലരണമെന്നായിരുന്നു മുന്‍ പ്രസിഡണ്ടിന്റെ നയം. പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുറമേ ദക്ഷിണകൊറിയയിലെ സാങ്കേതിക, ഉദ്പാദന രംഗത്തുള്ള പ്രമുഖരെയും ബൈഡന്‍ കാണും. ഇവരില്‍ പലര്‍ക്കും അമേരിക്കയില്‍ വന്‍നിക്ഷേപങ്ങളുണ്ട്. അതിനുശേഷം ജപ്പാനിലേക്ക് യാത്രയാകുന്ന ബൈഡന്‍ അവിടെ കഴിഞ്ഞ ഓക്ടോബറില്‍ അധികാരമേറ്റ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുമായി കൂടിക്കാഴ്ച്ച നടത്തും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജി 7 ഉച്ച കോടിയില്‍ ഇരു നേതാക്കളും തമ്മില്‍ കണ്ടിരുന്നു. അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ആസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളുടെ സഖ്യമായ ക്വാഡിന്റെ ഒരു യോഗത്തിലും ടോക്കിയോയില്‍ ബൈഡന്‍ പങ്കെടുക്കും. ബൈഡനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം ഇതാദ്യമായാണ് ജപ്പാന്‍ പ്രധാനമന്ത്രി ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, ആസ്‌ട്രേലിയയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്‌കോട്ട്‌മോറിസണ്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.