dk-sivakumar

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. നിലവിൽ ജാമ്യത്തിൽ കഴിയുന്ന ശിവകുമാർ താൻ തെറ്റുകാരനല്ല എന്ന് പറഞ്ഞുകൊണ്ട് നേരത്തേ രംഗത്തെത്തിയിരുന്നു.

'എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ ഞാൻ തയാറാണ്. തെറ്റുകാരനാണെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ. നിശബ്ദനായിരിക്കാൻ ഞാൻ തയാറല്ല'. മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല'- ശിവകുമാർ പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25000രൂപ കെട്ടിവയ്ക്കണം, രാജ്യം വിട്ട് പോകരുത് എന്നീ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായെത്തിയ ശിവകുമാറിന് കോൺഗ്രസ് പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയിരുന്നു. 2017ൽ കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ ശിവകുമാറിന്‍റെ ‌ഡൽഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തിരുന്നു. എന്നാൽ സുഹൃത്തായ വ്യവസായിയുടെ പണമാണെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം.