suresh-gopi

കൊച്ചി: പി സി ജോർജിന്റെ അറസ്റ്റ് കോടതി നോക്കിക്കോളുമെന്ന് സുരേഷ് ഗോപി. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃക്കാക്കരയിൽ ആര് ജയിക്കണമെന്നത് ജനം തീരുമാനിക്കണേയെന്ന് പ്രാർത്ഥിക്കാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

'പി സി ജോർജിന്റെ അറസ്റ്റൊക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് അറിയണ്ടേ?. ആഭ്യന്തര മന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. പി സി ജോർജിന്റെ വിഷയം ചർച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാൽ മതി.' - സുരേഷ് ഗോപി പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ പേരിൽ വന്ന അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എൽഡിഎഫിന്റെ നാടകമാണെന്നും അതെല്ലാം നാട്ടുകാർക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ കോൺക്ലേവ് ഡൽഹിയിൽ വച്ച് നടക്കുമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു മുഖ്യമന്ത്രിക്കും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.