
ന്യൂഡൽഹി: ജൂൺ പത്തിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 16 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത് .15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം കാലാവധി പൂർത്തിയാക്കിയ കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെയും അൽഫോസ് കണ്ണന്താനത്തിന്റെയും പേര് ഇന്ന് വന്ന സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല. എന്നാൽ കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമന്റെയും പീയൂഷ് ഗോയലിന്റെയും പേരുകൾ ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവധി തീരുന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പേര് പട്ടികയിൽ ഇല്ല.
ഉത്തർപ്രദേശിൽ നിന്ന് ലക്ഷ്മികാന്ത് വാജ്‌പേയി, രാധാമോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിം ഗ്, സംഗീത യാദവ് എന്നിവർ മത്സരിക്കും. മഹാരാഷ്ട്രയിൽ പിയൂഷ് ഗോയലിനെ കൂടാതെ ഒഴിവുള്ള 6 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഒരു സീറ്റിൽ അനിൽ ബോണ്ടെ മത്സരിക്കും. രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മദ്ധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബി.ജെ.പിയുടെ പട്ടികയിലുള്ളത്.
തമിഴ്‌നാട്ടിൽ ആറ് സീറ്റുകളാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാൽ ഇവിടെ ബി.ജെ.പി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.ബീഹാറിൽ നിന്ന് അഞ്ച്, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.