
തിരുവനന്തപുരം: കതകിന് ഇടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയക്കായി 36 മണിക്കൂർ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടി വന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. അനസ്തീഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. ആസാം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്. ജനറൽ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർ പരിക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായി പരാതിയിൽ പറയുന്നു. പിറ്റേന്ന് അനസ്തീഷ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല. പകരം ഉണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറായതുമില്ല.
മെഡിക്കൽ കോളേജിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികളിലേക്ക് പ്രവേശിക്കും.