
കൊച്ചി:തൃക്കാക്കരയിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നിലവിൽ 45.78 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾപ്രകാരം 90,114 പേരാണ് ഇതുവരെ വോട്ട് ചെയ്തത്. ഉയര്‍ന്ന പോളിംഗ് ശതമാനത്തെ തുടർന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.

കള്ളവോട്ട് തടയാൻ ശക്തമായ സജ്ജീകരണങ്ങൾ ഒരുക്കിയെന്ന പ്രഖ്യാപനങ്ങൾക്കിടെയും കള്ളവോട്ട് ശ്രമം നടന്നു. വൈറ്റില പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്ന് കൈയോടെ പിടികൂടിയത്.
ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചു. തുടർന്ന് ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രാവിലെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറെ പൊലീസ് പിടികൂടിയിരുന്നു. മരോട്ടിച്ചുവടിലുള്ള 23-ാം നമ്പര്‍ ബൂത്തിലെ ഓഫീസര്‍ വര്‍ഗീസ് ആണ് പിടിയിലായത്. പകരം മറ്റൊരു ഓഫീസറെയും നിയമിച്ചിരുന്നു.